Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള സഹായം വര്‍ദ്ധിപ്പിച്ചു

കൊച്ചി:  ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ ഭാഗ്യക്കുറി വില്പനക്കാര്‍ക്കും ഓണം ഉത്സവബത്ത അവകാശമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയില്‍ നിന്നുളള വിവിധ സഹായങ്ങള്‍ ഇരട്ടി മുതല്‍ അഞ്ചിരട്ടി വരെ വര്‍ദ്ധിപ്പിച്ചു. ഭാഗ്യക്കുറി വില്പനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചു ക്ഷേമനിധി ബോര്‍ഡ് നല്‍കിയിരുന്ന ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഇതുപ്രകാരം വിവാഹ ധനസഹായം 5000 രൂപയില്‍ നിന്ന് 25000 രൂപയാക്കി ഉയര്‍ത്തി. ചികിത്സാസഹായം 20000 രൂപ ആയിരുന്നത് 50000 രൂപയാക്കി. പ്രസവസഹായം 5000 രൂപയില്‍ നിന്നു 10000 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുപ്രകാരം പത്താം ക്ലാസില്‍ 80 ശതമാനം മാര്‍ക്ക് നേടി പാസാകുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കും. കുട്ടിയുടെ പഠന പ്രോത്സാഹനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ബിരുദ ബിരുദാനന്തര പഠനത്തിന് പ്രൊഫഷണല്‍ പഠനത്തിന് വരെ വിവിധ നിരക്കില്‍ നല്‍കുന്നു.
ക്ഷേമനിധി അംഗങ്ങളുടെ ആഗ്രഹ പ്രകാരം 55 വയസ് കഴിഞ്ഞാലും 60 വയസുവരെ അംഗത്വത്തില്‍ തുടരാനും അംഗം എന്ന നിലയിലുളള എല്ലാ ആനുകൂല്യവും ലഭിക്കാനും ഇനി അര്‍ഹത ഉണ്ടായിരിക്കും. കേരളീയരുടെ ആയുര്‍ദെര്‍ഘ്യവും ആരോഗ്യനിലയും മെച്ചപ്പെട്ടതോടെ അദ്ധ്വാനിക്കാവുന്ന പ്രായം ഉയര്‍ന്നത് പരിഗണിച്ചാണ് തീരുമാനം.

date