Skip to main content

കൊല്ലത്ത് നാല് പഞ്ചായത്തുകള്‍ക്ക് കുടിവെള്ള പദ്ധതി: ബജറ്റില്‍ 53.8 കോടി  

കൊല്ലത്തെ നാല് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതിയ്ക്കായി 53.8 കോടി രൂപയുടെ പദ്ധതി ബജറ്റില്‍  ഉള്‍പ്പെടുത്തി. കുണ്ടറ നിയോജക മണ്ഡലത്തിലെ പെരിനാട്, കൊല്ലത്തെ തൃക്കരുവ, പനയം, കുന്നത്തൂരിലെ മണ്‍റോതുരുത്ത് പഞ്ചായത്തുകളില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനാണ് ഇന്നലെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഈ വര്‍ഷത്തെ വിഹിതമായി   53.8 കോടി രൂപ ഉള്‍പ്പെടുത്തിയത്. നേരത്തെ  ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ കൂടിയ യോഗത്തില്‍ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച്  ഉന്നയിക്കുകയും ജല വിഭവ വകുപ്പ്  ഒരു ലക്ഷത്തില്‍പ്പരം പേര്‍ക്ക് കുടിവെളളം ലഭിക്കുന്ന പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തൃക്കരുവ-പനയം-പെരിനാട്-മണ്‍റോതുരുത്ത് പദ്ധതിക്ക് ആവശ്യമായ 15 ദശലക്ഷം ലിറ്റര്‍ ജലം പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കല്‍ ഭാഗത്തു കൂടി കടന്നുപോകുന്ന ഞാങ്കടവ് പദ്ധതിയുടെ 1200 മില്ലി മീറ്റര്‍ വ്യാസമുള്ള റോ വാട്ടര്‍ പമ്പിങ് മെയിനില്‍ നിന്നും എടുക്കും. കൊല്ലം കോര്‍പ്പറേഷനിലെ കുടിവെള്ള വിതരണത്തെ ഇത് ബാധിക്കുന്നതല്ല.  15 മുതല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം നിലവിലുള്ള റോ വാട്ടര്‍ പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കുമ്പോള്‍  അധികമായി ആവശ്യമുള്ള ജലം കൂടി ലഭ്യമാക്കത്തക്കവിധം ശേഷി കൂടിയ പമ്പ് സെറ്റ് സ്ഥാപിച്ചാല്‍ മതിയാകും.
അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പട്ട് കിടക്കുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന നാല് പഞ്ചായത്തുകള്‍ക്ക് പദ്ധതി അനുഗ്രഹമാവും. ഉല്പാദന യൂണിറ്റുകളുടെ പൂര്‍ത്തീകരണത്തിന് മാത്രം 53.8 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടമായി വിതരണ ശ്ര്യംഖല സ്ഥാപിച്ച് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കും
 (പി.ആര്‍.കെ നമ്പര്‍ 131/2021)
 

date