Skip to main content

സാന്ത്വന സ്പര്‍ശം; വാടി-തങ്കശ്ശേരി റോഡ് വികസനം: കുടിയൊഴിപ്പിച്ച ആറ് കുടുംബങ്ങള്‍ക്ക് ഭവനമായി

വാടി-തങ്കശ്ശേരി തുറമുഖ റോഡ് വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിച്ച ആറ് കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശം വഴി ഇനി വീട് ഒരുങ്ങും. കൊല്ലം ശ്രീനാരായണ കോളേജില്‍ നടന്ന അദാലത്തിലാണ് ആറു കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത്.
ആന്റണി സെബാസ്റ്റ്യന്‍, വിന്‍സന്റ്, ലോറന്‍സ്, മാക്‌സന്‍, ജോസഫ്, ഫാബിയാസ് എന്നിവര്‍ക്കാണ് നാല് ലക്ഷം രൂപ വീതം നല്‍കാന്‍ ഉത്തരവായത്. ഇതിന്റെ ആദ്യഗഡുവായി ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
വാടി കടപ്പുറത്തെ പുറമ്പോക്ക് ഭൂമിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. റോഡ് വികസനത്തോട് അനുബന്ധിച്ചു ഇവര്‍ക്ക് സ്ഥലം നഷ്ടപ്പെടുകയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ ഇടപെടലിനെ തുടര്‍ന്ന്  12 സെന്റ്  സ്ഥലത്തിന്റെ പട്ടയം അനുവദിക്കുകയും ചെയ്തിരുന്നു. ഈ വസ്തുവില്‍ സ്വന്തമായി ഭവനം എന്ന സ്വപ്നവുമായാണ് ഇവര്‍ അദാലത്തില്‍ അപേക്ഷ നല്‍കിയത്.  ഇതിനെത്തുടര്‍ന്നാണ് ഒരു ലക്ഷം രൂപ വീതം ആദ്യ ഗഡുവായി അദാലത്തില്‍ കൈമാറിയത്. സ്വന്തമായി വീട് ലഭിച്ചതോടെ ആറ് കുടുംബക്കാരും നിറഞ്ഞ സന്തോഷത്തിലാണ്.
(പി.ആര്‍.കെ നമ്പര്‍.315/2021)

date