Skip to main content

ജില്ലയിലെ ഓക്സിജന്‍ വിതരണസംവിധാനം കൂടുതല്‍ ശക്തമാകുന്നു

  എറണാകുളം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി  ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത മൂന്ന് എല്‍.എന്‍.ജി ടാങ്കറുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഓക്സിജന്‍ വിതരണത്തിന് സജ്ജമാക്കി. ഒന്‍പത് ടണ്‍ ശേഷിയുള്ള ഈ ടാങ്കറുകള്‍  ജില്ലയ്ക്ക് അകത്തും പുറത്തും ദ്രവീകൃത ഓക്സിജന്‍ വിതരണത്തിന് സഹായകമാകും. ഇവയില്‍ ഓക്സിജന്‍ നിറയ്ക്കുന്നതിനുള്ള ലൈസന്‍സ് ലഭ്യമായിട്ടുണ്ട്.
   കൊച്ചിൻ ഷിപ്പ്യാര്‍ഡിൽ ഉന്നതനിലവാരമുള്ള ഓക്സിജന്‍ നൽകുന്ന സ്ഥാപനത്തില്‍ നിന്നും ജില്ലയിലെ കോവിഡ് ചികിത്സയ്ക്കായി ഓക്സിജന്‍ ലഭ്യമായിത്തുടങ്ങി. ഷിപ്പ്യാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട ഓക്സിജന്‍ കഴിഞ്ഞുള്ള  ഓക്സിജന്‍ സൗജന്യമായാണ് കൊച്ചിന്‍ എയര്‍ പ്രൊഡക്റ്റ്സ് എന്ന സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നത്. 
   അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളിലേക്കും ഇവിടുന്നുള്ള ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്. ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് ആവശ്യമായ ഹസാര്‍ഡസ് ലൈസന്‍സുകള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പരിശീലനം നല്‍കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. പാലക്കാട് കേന്ദ്രീകരിച്ചാണ് ഇവര്‍ക്കുള്ള പരിശീലനം . 
      ആദ്യ ബാച്ച് ഡ്രൈവര്‍മാരുടെ പരിശീലനം വ്യാഴാഴ്ച പാലക്കാട് ആരംഭിക്കും. മെയ് മാസം ഒന്നാം തീയതി മുതല്‍ ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ അയ്യായിരത്തോളം ഓക്സിജന്‍ സിലിന്‍ഡറുകള്‍ വിവിധ ആശുപത്രികളില്‍ ലഭ്യമാക്കി. വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലിയില്‍ 28 വാഹനങ്ങളാണ് സിലിന്‍ഡര്‍ വിതരണത്തിനായി പ്രവര്‍ത്തിക്കുന്നത്. ദ്രവീകൃത ഓക്സിജനുമായി എത്തുന്ന ടാങ്കറുകള്‍ക്ക് ജില്ലയില്‍ എസ്കോര്‍ട്ട് നല്‍കുന്നതും മോട്ടോര്‍ വാഹനവകുപ്പാണ്.

date