തിരുവമ്പാടിയില്‍ ആനശല്യം ഒഴിവാക്കാൻ ഫെൻസിങ് നടത്തും
തിരുവമ്പാടി മേഖലയില്‍ ആനശല്യം ഒഴിവാക്കുന്നതിന് കൂടുതല്‍ പ്രദേശങ്ങളില്‍ ഫെന്‍സിങ് നടത്താനും ഫെന്‍സിങ് നടത്തിയ പ്രദേശങ്ങളില്‍ റിപ്പയര്‍ ചെയ്തു നന്നാക്കാനും തീരുമാനം. തിരുവമ്പാടി മണ്ഡലത്തിലെ വന്യജീവി ആക്രമണം, കൃഷിനാശം, വനാതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ലിന്റോ ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം. വനാതിര്‍ത്തിയില്‍ വനംവകുപ്പ് ജണ്ട ഇടുന്നതുമായി ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കം, കാട്ടാനശല്യം, കാട്ടുപന്നി ശല്യം, നീര്‍നായ ശല്യം എന്നിവ ചര്‍ച്ച ചെയ്തു.
കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് കുറേക്കൂടി ഉദാരമായ സമീപനം സ്വീകരിക്കും. വനാതിര്‍ത്തിയില്‍ തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ ജണ്ട കെട്ടുന്നതിനും തര്‍ക്കമുള്ള പ്രദേശങ്ങളില്‍ സംയുക്ത പരിശോധനയ്ക്കുശേഷം ജണ്ട ഇടുന്നതിനും നേരത്തെ മന്ത്രിയുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം തുടരും.
അപേക്ഷിച്ചവര്ക്കല്ലാം അര്‍ഹതയനുസരിച്ച് തോക്ക് ലൈസന്‍സിന് ശുപാര്‍ശ ചെയ്യും. നീര്‍നായശല്യം ശാസ്ത്രീയമായി പഠിക്കുന്നതിന് തീരുമാനിച്ചു. എംഎല്‍എ യുടെ സാന്നിധ്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് സാധ്യതകള്‍ അന്വേഷിക്കും.
എംഎല്‍എ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, വി പി സ്മിത, ഡിഎഫ്ഒ രാജീവന്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments