കാട്ടാനകളെ പ്രതിരോധിക്കാൻ ആന മതിൽ, മാതൃകാ പദ്ധതി വേഗത്തിലാകുമെന്ന പ്രതീക്ഷ ഏറുന്നു
കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത് ആവിഷ്കരിച്ച ആനമതിൽ പദ്ധതി നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതാണ് കർഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളിൽ കാട്ടാനകളുടെ ആക്രമണങ്ങൾ രൂക്ഷമായതോടെയാണ് സ്ഥിരം പ്രതിരോധ സംവിധാനമെന്ന നിലയിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്. സമഗ്ര പദ്ധതിയെന്ന നിലയിൽ ഇതിനായി കഴിഞ്ഞ ബജറ്റിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയും നീക്കീ വെച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ആസൂത്രണ സമിതി സംസ്ഥാന സർക്കാരിൽ നിന്നുള്ള സഹായത്തിന് സമീപിക്കുവാൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിനൊപ്പം ജില്ലാപഞ്ചായത്തിന്റെ ഒരു വിഹിതവും ആന ശല്യം നേരിടുന്ന ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളുടെ ഒരു വിഹിതവും പദ്ധതിക്ക് വിനിയോഗിക്കും.
ആനശല്യം തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ സംവിധാനങ്ങളെയും യോജിപ്പിച്ച് കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
- Log in to post comments