Skip to main content

വിശപ്പുരഹിത നഗരം പദ്ധതി വിപുലീകരിക്കുന്നു നുമ്മ ഊണ് 39 ഹോട്ടലുകളില്‍

    കൊച്ചി: ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയ്യെടുത്ത് നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതി 'നുമ്മ ഊണ്' വിപുലീകരിക്കുന്നു.  ജൂലൈ ഒന്നു മുതല്‍ തെരഞ്ഞെടുത്ത 39 ഹോട്ടലുകളില്‍നിന്ന് 'നുമ്മ ഊണ്' ലഭിക്കും. കൂപ്പണ്‍ വിതരണം ചെയ്തിരുന്ന കൗണ്ടറുകളുടെ എണ്ണം 13ല്‍ നിന്ന് ഇരുപതായും ഉയര്‍ത്തി.  തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ  റിപ്പബഌക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്.  പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലാ കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുമായി നിത്യേന 100 കൂപ്പണുകളാണ് നല്കിയിരുന്നത്. രണ്ടാം ഘട്ടത്തില്‍ മെയ് 11 മുതല്‍ ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കുകയും കൂപ്പണുകളുടെ എണ്ണം 300 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.
ജില്ലാ കളക്ടറേറ്റിനും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനും പുറമെ കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിന്‍ മാലിപ്പുറം സിഎച്ച്‌സി, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റ്, എറണാകുളം കെ എസ് ആര്‍ടിസി സ്റ്റാന്റ് (പോലീസ് എയ്ഡ്‌പോസറ്റ്), മൂവാറ്റുപുഴ പോലീസ് എയ്ഡ്‌പോസ്റ്റ്(കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്റ്, എറണാകുളം നോര്‍ത്ത് റയില്‍വെ സ്‌റ്റേഷന്‍, അങ്കമാലി റെയില്‍വെ സ്‌റ്റേഷന്‍,  വൈറ്റില ഹബ് (എയ്ഡ് പോസ്റ്റ്) എിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കൂപ്പണുകള്‍ നല്കുന്നത്.  ജൂലൈ ഒന്നു മുതല്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫീസ്, കണയന്നൂര്‍ താലൂക്ക് ഓഫീസ്, മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക്, അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്റ്, മൂവാറ്റുപുഴ കെ എസ് ആര്‍ടിസി സ്റ്റാന്റ്, പിറവം സര്‍ക്കാര്‍ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍നിന്നുകൂടി കൂപ്പണുകള്‍ ലഭ്യമാകും.  
പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പദ്ധതിക്ക് പിന്തുണ നല്‍കുന്നത്. കൂപ്പണുകള്‍ നല്‍കി തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്നതാണ് നുമ്മ ഊണ് പദ്ധതി. താലൂക്ക് ആസ്ഥാനങ്ങള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേസ്‌റ്റേഷനുകള്‍, താലൂക്ക് ആശുപത്രികള്‍ എിവ കേന്ദ്രീകരിച്ചാണ് പദ്ധതി വികസിപ്പിച്ചത്. ഓരോ കൗണ്ടറിനു സമീപത്തുമുള്ള രണ്ടോ അതിലധികമോ ഹോട്ടലുകള്‍ ഇതിനായി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്.  ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടുമണി വരെ കൂപ്പണും 12 മണി മുതല്‍ രണ്ടര വരെ ഊണും ലഭിക്കും.  അവധിദിവസങ്ങളിലും ഊണിന് മുടക്കമുണ്ടാകില്ല.  
ഒന്നിലധികം കൂപ്പണുകളോ ഭക്ഷണം പാഴ്‌സലായോ നല്‍കില്ല.  ഭക്ഷണത്തിന്റെ നിലവാരം വിലയിരുത്തുന്നതിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. 

date