Skip to main content
എറണാകുളം ജില്ല പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻഡോർ വോളിബോൾ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു

സംസ്ഥാനത്ത് സ്പോർട്സ് അനുബന്ധ കോഴ്സുകൾ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്മാൻ

 

സംസ്ഥാനത്ത് സ്പോട്സ് അനുബന്ധ കോഴ്സുകൾ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. സ്പോർട്സ് എഞ്ചിനീയറിംഗ്, സ്പോർട്സ് ഇവൻ്റ്സ്, സ്പോർട്സ് മാനേജ്മെന്റ് എം.ബി.എ എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഉടൻ ആരംഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. മൂവാറ്റുപുഴക്ക് സമീപം വാഴക്കുളത്ത് ജില്ല പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് പണികഴിച്ച ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലിക്കറ്റ് സർവ്വകലാശാല സിലബസുമായി ബന്ധപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കായിക പരിശീലകർക്ക് വിദഗ്ധ പരിശീലനം നൽകുന്ന ട്രെയിനർമാർക്കുള്ള പരിശീലനം നൽകാനും കായിക രംഗത്ത് സ്വദേശത്തും വിദേശത്തും കൂടുതൽ തൊഴിൽ അവസരങ്ങൾ കൊണ്ടുവരാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. അത്‌ലറ്റിക് അസോസിയേഷൻ അഖിലേന്ത്യ ഫെഡറേഷനുമായി ചേർന്ന് വിവിധ ട്രെയിനിംഗ് കോഴ്സുകൾ ആരംഭിക്കാനും അതുവഴി 5000ഓളം മികച്ച വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

വാഴക്കുളം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഡോ. മാത്യു കുഴല്‍നാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ജോസ് അഗസ്റ്റിന്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആന്‍സി ജോസ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റാണി കുട്ടി ജോര്‍ജ്, എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് കൗൺസിലർമാരായ മനോജ് മുത്തേടൻ, പി എം നാസർ, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി തന്നിട്ട മാക്കല്‍, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കൗൺസിലർ ജോസി ജോളി,  മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം പി.എസ് സുധാകരൻ, പൈനാപ്പിള്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് പെരുമ്പള്ളി കുന്നേല്‍,  വോളിബോള്‍ ക്ലബ് പ്രസിഡന്റ് തോമസ് വര്‍ഗീസ് താണിക്കല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി.എം. സൈനുദ്ധീന്‍,  എം.കെ. മധു, ഇ.കെ. ഷാജി, ഡൊമനിക് സ്‌കറിയ, കെ.വി. ജോണ്‍, രേഖ പ്രഭാദ് തുടങ്ങിയവർ സംസാരിച്ചു.

date