ലോകോത്തര പശ്ചാത്തല സൗകര്യം കേരളത്തിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്- മന്ത്രി മുഹമ്മദ് റിയാസ്
മുളിയങ്ങൽ-കൈതക്കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു
ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തിൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ മൊത്തം പി.ഡബ്ല്യൂ.ഡി റോഡുകളുടെ അമ്പത് ശതമാനത്തിലധികം ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലെവൽ ക്രോസുകളില്ലാത്ത കേരളം സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഭാഗമായി ഒമ്പത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ഒന്നിച്ച് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കായണ്ണ പഞ്ചായത്തിലെ പണി പൂർത്തീകരിച്ച മുളിയങ്ങൽ-കൈതക്കൊല്ലി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ച് കായണ്ണ മുതൽ മൊട്ടന്തറ വരെയാണ് റോഡ് നിർമിച്ചത്. 2.3 കിലോമീറ്റർ ദൂരത്തിൽ അഞ്ചര മീറ്റർ വീതിയിലാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിച്ച റോഡിൽ അഞ്ച് കലുങ്കുകളും ഒരു ക്രോസ് ഡ്രയിനും അതിനോട് ചേർന്ന് ആവശ്യമായതും സാധ്യവുമായ ഇടങ്ങളിൽ ഇരുഭാഗങ്ങളിലുമായി 875 മീറ്റർ നീളത്തിൽ ഓവുചാലുകളും നിർമിച്ചിട്ടുണ്ട്.
കായണ്ണ ബസാറിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി. കെ ശശി, വിവിധ സ്റ്റാൻഡിംങ് കമ്മറ്റിയംഗങ്ങളായ എ.സി ശരൺ, ബിനിഷ, കെ.കെ നാരായണൻ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സൂപ്രണ്ടിങ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ രഞ്ജി നന്ദിയും പറഞ്ഞു.
- Log in to post comments