വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ: പങ്കാളിയായി ഔസേപ്പച്ചൻ
വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞത്തില്‍ പങ്കാളിയായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ. കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിൽ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിച്ച് വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിച്ചു. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ യജ്ഞം നടപ്പിലാക്കുന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, തൃശൂർ തഹസിൽദാർ ടി ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ ഔസേപ്പച്ചന്റെ പെരിങ്ങാവ്, കിഴക്കുംപാട്ടുകരയിലെ വസതിയിലെത്തിയാണ് യജ്ഞത്തിൽ പങ്കാളിയാക്കിയത്.
വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് എല്ലാ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും നല്‍കി അവ പരസ്പരം ബന്ധിപ്പിക്കാം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തിയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
വോട്ടര്‍പട്ടിക പുതുക്കല്‍, ഇരട്ടിക്കല്‍ ഒഴിവാക്കല്‍, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കല്‍, കള്ളവോട്ട് തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസറുമായി ബന്ധപ്പെട്ടോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, നാഷ്ണല്‍ വോട്ടേഴ്‌സ് സര്‍വീസസ് പോര്‍ട്ടല്‍ (https://www.nvsp.in/) എന്നിവ വഴിയോ പൊതുജനങ്ങള്‍ക്കും ഈ യജ്ഞത്തിൽ പങ്കാളിയാകാം.
- Log in to post comments