Skip to main content

ആലപ്പുഴയില്‍ ഒരു ലക്ഷത്തോളം വീടുകള്‍ക്ക്  ഭാഗിക നാശം;  മെഡിക്കല്‍ സംഘത്തിന് കൂടുതല്‍ ബോട്ടുകള്‍

 

ആലപ്പുഴ ജില്ല കണ്ടിട്ടുള്ളതില്‍വച്ച് മൂന്നാമത്തെ വലിയ മഴക്കെടുതിയാണ് ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതുവരെ ഒരുലക്ഷത്തോളം വീടുകള്‍ക്ക് ഭാഗികമായി ജില്ലയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.  ആലപ്പുഴ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന മഴക്കെടുതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ജില്ലയില്‍ ആറുലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഇതില്‍ മൂന്നര ലക്ഷവും കുട്ടനാടാണ്. ഒരു ലക്ഷത്തോളം പേര്‍ ക്യാമ്പുകളെ  ആശ്രയിക്കുന്നതായും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 450 ഓളം ഗ്രുവല്‍ സെന്ററുകളും 350 ഓളം ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു. 

ജനജീവിതം സാധാരണ നിലയില്‍ ആക്കാനുള്ള സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. കഴിഞ്ഞ മന്ത്രിസഭായോഗം മഴക്കെടുതി പ്രത്യേകം ചര്‍ച്ച ചെയ്തു. കുട്ടനാടിന്റെ  കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട.് 

കേന്ദ്രസംഘം ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചതായും 80 കോടി രൂപ താല്‍ക്കാലികമായി അനുവദിച്ചതായും മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ ഏറ്റവും മികച്ച ഭക്ഷണം വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം  മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് 30 അംഗ നേവി സംഘത്തെ  ജില്ലയിലേക്ക് നിയോഗിച്ചു.  അവരുടെ ബോട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ബോട്ടുകള്‍ മെഡിക്കല്‍ സംഘങ്ങള്‍ക്ക് മരുന്ന് എത്തിക്കുന്നതിനും മെഡിക്കല്‍ക്യാമ്പ് നടത്തുന്നതിനും നല്‍കും. 

  മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ പൂര്‍ണ്ണമായ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.  സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ റോഡുമാര്‍ഗ്ഗം എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ ജില്ലാകളക്ടറുടെ സഹായത്തോടെ എത്തിച്ച് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് നിര്‍ദ്ദേശിച്ചു.

എല്ലാ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ആവശ്യത്തിന് പാചകവാതകം എത്തിച്ചു കൊടുക്കുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി.

വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങുമ്പോള്‍ കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണം. ആവശ്യത്തിന്  ബ്ലീച്ചിംഗ് പൗഡര്‍ ശേഖരിച്ചുവെക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വളം കടിക്കുള്ള മരുന്ന് ആവശ്യപ്പെടുന്നവര്‍ക്ക് എല്ലാം നല്‍കും. നിലവില്‍ ഫ്ലോട്ട് ഡിസ്പെന്‍സറി കൂടാതെ ബോട്ടുകളില്‍ മെഡിക്കല്‍ സംഘം പോകുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പിലും മറ്റും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സഹായംകൂടി തേടണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

പച്ചക്കറി ക്ഷാമം പരിഹരിക്കുന്നതിന് കുടുംബശ്രീയും സഹകരണമേഖലയും മുന്‍കൈയെടുത്ത്  സ്റ്റാളുകള്‍ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. തീരദേശത്ത് കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ക്യാമ്പുകളോ ഗ്രുവല്‍സെന്ററുകളോ തുറന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കണമെന്ന് മന്ത്രി പറഞ്ഞു. 

പി.എന്‍.എക്‌സ്.3096/18

date