Skip to main content

'പുഴയൊഴുകും മാണിക്കൽ പദ്ധതി' നേരിട്ടു കാണാൻ കേന്ദ്രസംഘമെത്തി

തിരുവനന്തപുരം ജില്ലയ്ക്ക് അഭിമാനമായ പുഴയൊഴുകും മാണിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഭൂജലസംരക്ഷണപദ്ധതികൾ വിലയിരുത്തുന്നതിനായി കേന്ദ്രജലശക്തി മന്ത്രാലയം പ്രതിനിധികൾ മാണിക്കൽ പഞ്ചായത്തിൽ സന്ദർശനം നടത്തി. ഭൂജലവകുപ്പിന്റെ മേൽനോട്ടത്തിലുള്ള വെള്ളാണിക്കൽ പാറമുകൾ, വെള്ളാണിക്കൽ എൽപിഎസ്, കൊപ്പം എൽപിഎസ് എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികളും ഭൂജല പരിപോഷണപ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കിയ വെളളാണിക്കൽ ഫലവൃക്ഷതൈ നഴ്‌സറി, ഏറക്കട്ടക്കാൽ നെൽകൃഷി, താമരഭാഗം താമര കൃഷി, കുഞ്ചിക്കുഴി ചിറയിലെ അമൃത സരോവർ പദ്ധതി, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളും സംഘം സന്ദർശിച്ചു. കേന്ദ്ര പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ ഡയറക്ടർ ജനറൽ പി. മനോജ് കുമാറിന്റ നേതൃത്വത്തിലാണ് സംഘം എത്തിയത്. നെടുമങ്ങാട് മാണിക്കൽ പ്രദേശത്ത് വെളാവൂർ തോട് എന്നറിയപ്പെടുന്ന മാണിക്കൽ പുഴയുമായി ബന്ധിപ്പെടുത്തി വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് നടപ്പാക്കുന്ന സമഗ്രപദ്ധതിയാണ് പുഴയൊഴുകും മാണിക്കൽ. ഹരിതകേരളം മിഷന്റെയും മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി  നടപ്പാക്കുന്നത്. കേന്ദ്രജലശക്തി മന്ത്രാലയത്തിന്റെ മികച്ച ജലസംരക്ഷണപദ്ധതിക്കുള്ള പുരസ്‌കാരം പുഴയൊഴുകും മാണിക്കൽ പദ്ധതിക്ക് ലഭിച്ചിരുന്നു.

സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് സയന്റിസ്റ്റ് അദിത്യശർമ, ജലശക്തി അഭിയാൻ നോഡൽ ഓഫീസറും ഭൂജലവകുപ്പ് ജില്ല ഓഫീസറുമായ സുധീർ.എ.എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മാണിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയ സംഘം, പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികളുമായും സംവദിച്ചു.

date