സുധാരന് ഇനി വീടെന്നത് ഒരു സ്വപ്നമല്ല
ജീവന് ഭീഷണിയായി വീട് നിൽക്കുമ്പോൾ സമാധാനമായി എങ്ങനെ തല ചായ്ക്കും. ഏതു നിമിഷവും തകർന്നു വീഴാറായ വീട്ടിലാണ് കണ്ണമംഗലം സ്വദേശി സുധാരന്റെ താമസം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകണമെന്ന ആവശ്യവുമായാണ് സുധാകരൻ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ മന്ത്രി സജി ചെറിയാന്റെ മുന്നിലെത്തിയത്.
റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു സുധാരൻ. 32 വർഷം പഴക്കമുള്ള വീട് പൊളിച്ചു ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുതിയ വീട് വേണമെന്ന ആവശ്യം രണ്ട് തവണയാണ് പഞ്ചായത്ത് കമ്മിറ്റി നിരസിച്ചത്. ഈ അവസ്ഥയിലാണ് പരിഹാരം തേടി അദാലത്ത് വേദിയിലേക്ക് എത്തിയത്.
പ്രഥമ പരിഗണന നൽകി രണ്ടാഴ്ച്ചക്കുള്ളിൽ പരാതിയിന്മേൽ നടപടിയെടുക്കാൻ ചെട്ടികുളങ്ങര പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി കർശന നിർദ്ദേശം നൽകി. തടസങ്ങൾ എല്ലാം മാറി വീടെന്ന സ്വപ്നം ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെയാണ് സുധാരൻ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.
- Log in to post comments