ഭൂമിക്ക് കരമടയ്ക്കാം, സിജമോളുടെ വീടെന്ന സ്വപ്നം സഫലമാകും
വർഷങ്ങളായി സ്വന്തം ഭൂമിക്ക് കരം ഒടുക്കാൻ കഴിയാതിരുന്ന സിജമോൾക്കും ഭർത്താവിനും ഇനി കരമടയ്ക്കാം, വാങ്ങിയ സ്ഥലത്ത് വീടും വെയ്ക്കാം. ചെങ്ങന്നൂരിലെ 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തിലാണ് ഇവരുടെ പ്രശ്നത്തിന് പരിഹാരമായത്. തിരുവൻവണ്ടൂർ വില്ലേജിൽ മഴുക്കീർകീഴ് മുറിയിൽ തടിശ്ശേരിൽ പുത്തൻവീട്ടിലെ ദമ്പതിമാർ 13 വർഷം മുൻപാണ് ഭൂമി വാങ്ങിയത്. എന്നാലിത് തെറ്റായി പോക്കുവരവ് ചെയ്തതുകൊണ്ട് കരമടയ്ക്കാൻ സാധിച്ചിരുന്നില്ല.
വാങ്ങിയ സ്ഥലത്ത് വീടുവെക്കാൻ ഒരുങ്ങുമ്പോഴാണ് ഭൂമിയുടെ സർവ്വേ നമ്പർ തെറ്റാണെന്ന കാര്യം ഇവർ അറിയുന്നത്. അതോടെ ബാങ്ക് വായ്പ എന്ന വഴിയും അടഞ്ഞു. പല ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഈ പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. അപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 'കരുതലും കൈത്താങ്ങും' അദാലത്തിനെ കുറിച്ച് അറിയുന്നതും മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർക്ക് മുന്നിൽ അപേക്ഷ നൽകുന്നതും. അദാലത്തിലൂടെ പ്രശ്നത്തിന് പരിഹാരമായതിന്റെയും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെയും സന്തോഷത്തിലാണ് ഈ കുടുംബം.
- Log in to post comments