Skip to main content

വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കും:  മന്ത്രി എ.കെ. ബാലന്‍

 

മഴക്കെടുതിയില്‍ വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് പുതിയ വീട് ലഭ്യമാക്കുന്നത് വരെ താമസിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുമെന്ന് പട്ടികജാതി- വര്‍ഗ, പിന്നാക്ക, നിയമ, സാംസ്ക്കാരിക, പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ക്യാമ്പില്‍ നിന്നും ഇവരെ മാറ്റി വീട് ലഭ്യമാക്കുന്നത് വരെ താമസിപ്പിക്കാനുള്ള ഇടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണമെന്ന് തൃത്താല റസ്റ്റ് ഹൗസില്‍ ചേര്‍ന്ന മഴക്കെടുതി അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. 

വീട് നഷ്ടമായവര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വച്ച് നല്‍കും. അതിന് കഴിയാത്തവര്‍ക്ക് ഏകീകൃത സ്വഭാവത്തോടെ വീട് വെച്ച് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിന്‍റെ ഫണ്ടുകള്‍ ഉപയോഗിക്കാമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ക്യാമ്പില്‍ നിന്നും സ്വന്തം വീട്ടിലല്ലാതെ താമസിക്കുന്നവര്‍ക്കും ആവശ്യമെങ്കില്‍ ഭക്ഷണം കൊടുക്കണം. ആനക്കര പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യമെങ്കില്‍ ശിശു രോഗ വിദഗ്ധന്‍റെ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പിനോട്  മന്ത്രി ആവശ്യപ്പെട്ടു. 

ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് പോവുന്നവര്‍ മുന്‍കരുതല്‍ എടുക്കണം. രാത്രിയില്‍ ഒരിക്കലും വീട്ടിലേക്ക് മാറുന്നത് ഗുണകരമാവില്ലെന്നും മന്ത്രി പറഞ്ഞു. വീടുകള്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കാം. മഴ മാറിയാലും രണ്ടു ദിവസം കൂടി ക്യാമ്പില്‍ കഴിയുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു.

മഴവെള്ളം ഇറങ്ങി കഴിഞ്ഞാല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.  കോളറ, മഞ്ഞപ്പിത്തം, വിവിധതരം പനികള്‍, ജന്തുജന്യ രോഗങ്ങള്‍ തുടങ്ങിയവ പടരാതെ നോക്കണം. രോഗങ്ങള്‍ വരാതെയിരിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ബോധവത്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കാര്യക്ഷമമാക്കണം. സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തണം.

യോഗത്തില്‍ വി.ടി. ബലറാം എം.എല്‍.എ, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, പട്ടാമ്പി തഹസില്‍ദാര്‍ സി.ആര്‍. കാര്‍ത്ത്യാനി ദേവി, തൃത്താല മണ്ഡലത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

date