Skip to main content

ജിസിഡിഎയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍  കഴിഞ്ഞത് നേട്ടം: സി.എന്‍ മോഹനന്‍

ജിസിഡിഎയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിഞ്ഞതു തന്റെ പ്രധാനനേട്ടമായി കരുതുന്നുവെന്നു സ്ഥാനമൊഴിയുന്ന ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഭൂമി വില്‍പന, ദുര്‍വ്യയം തുടങ്ങിയ വിവാദങ്ങളില്‍ കുടുങ്ങിയ ഘട്ടത്തിലാണു താന്‍ ജിസിഡിഎ ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുവാനും തെറ്റായ നടപടികള്‍ തിരുത്തുവാനും സുതാര്യത വീണ്ടെടുക്കുവാനും കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ നടത്തിപ്പ്, കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ രാജ്യാന്തരനിലവാരത്തിലുള്ള നവീകരണം, ചേരിനിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി പി ആന്റ്  ടി കോളജനി നിവാസികളുടെ പുനരധിവാസം, രാജേന്ദ്രമൈതാനത്തെ സൗജന്യ ലേസര്‍ ഷോ, കലൂര്‍-കടവന്ത്ര റോഡിന്റെ നവീകരണം, അന്യാധീനപ്പെട്ട ഭൂമിയുടെ  തിരിച്ചുപിടിക്കല്‍, വാടക കുടിശിക പിരിക്കല്‍ ഊര്‍ജ്ജിതപ്പെടുത്തല്‍ തുടങ്ങിയവ കഴിഞ്ഞ 20 മാസത്തെ സുപ്രധാന നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

കടവന്ത്ര പോലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള വനിത ഹോസ്റ്റല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇവിടെ 200 പേര്‍ക്ക് താമസിക്കാനാകും. കലൂര്‍ മാര്‍ക്കറ്റിന്റെ നവീകരണം പുനരാരംഭിച്ചു. മറൈന്‍ഡ്രൈവ് ഗ്രൗണ്ട് സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായി വരുന്നു. കാക്കനാട് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് മുന്‍സിപ്പാലിറ്റിയില്‍ നിന്നും പെര്‍മിറ്റ് എടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഹൈക്കോടതിയിലും ജില്ലാ കോടതിയിലും ഹൈമാസ്റ്റ് ലൈറ്റ് ഇക്കാലയളവില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇന്‍കം ടാക്‌സ് ആക്ടിലെ ഭേദഗതി ജിസിഡിഎ പോലുള്ള വികസന അതോറിട്ടിക്കള്‍ക്കു ഹാനികരമാണ്. ഇതുകാരണം ഓരോവര്‍ഷവും ജിസിഡിഎയ്ക്ക് ഒരു കോടി രൂപവീതം നികുതി ഇനത്തില്‍ നല്‍കേണ്ടിവരുന്നുണ്ട്. ലാഭകരമായ ബിസിനസ് എന്ന രീതിയില്‍ കണക്കാക്കിയാണു നികുതി ഈടാക്കുന്നത്. എന്നാല്‍ ലാഭകരമായ സേവനമാണു ജിസിഡിഎ നടത്തുന്നത്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ചെയര്‍മാന്‍ താമസിയാതെ സ്ഥാനമെറ്റെടുക്കുമെന്നും സ്ഥാനമൊഴിഞ്ഞു രാജി കത്ത് ജിസിഡിഎ സെക്രട്ടറി ഉഷാകുമാരിക്ക് കൈമാറി സി.എന്‍ മോഹനന്‍ പറഞ്ഞു.

date