കേരളീയം: പ്രാദേശികസർക്കാരുകളുടെ മുന്നേറ്റത്തിന് നിർദേശങ്ങൾ പങ്കുവെച്ച് സെമിനാർ
*അതിവേഗ നഗരവത്കരണത്തിന്റെ വെല്ലുവിളികൾ നേരിടാൻ സമഗ്രനയം രൂപീകരിക്കും: മന്ത്രി എം.ബി. രാജേഷ്
പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കിയും നവീനമായ രീതിയിൽ ജനങ്ങളെ അണിനിരത്തിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ആശയങ്ങൾക്കു രൂപം നൽകി കേരളത്തിലെ പ്രാദേശിക സർക്കാരുകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ. അധികാര വികേന്ദ്രീകരണത്തിലും ജനകീയ ആസൂത്രണത്തിലും കേരളം വലിയ പുരോഗതി കൈവരിച്ചതായി സെമിനാർ വിലയിരുത്തി. പുതിയ കാലത്തിന് അനുസൃതമായി ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ് ആരംഭിക്കണമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി സംഘടിപ്പിച്ച സെമിനാർ പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ജനകീയാസൂത്രണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും കേരളം കൈവരിച്ച നേട്ടങ്ങൾ വിവിധ പാനലിസ്റ്റുകൾ അവതരിപ്പിച്ചു. വിദേശരാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മുന്നൂറിലധികം പ്രതിനിധികൾ ഉൾപ്പെടെ ആയിരത്തിഅഞ്ഞൂറോളം പേർ സെമിനാറിന്റെ ഭാഗമായി.
കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ അതിവേഗ നഗരവത്കരണത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനുള്ള സമഗ്രനയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമസഭകളിൽ ജനങ്ങളെ അണിനിരത്തുന്നതിനായി പ്രാദേശിക സർക്കാരുകൾ നവീനരീതികൾ അവലംബിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രാദേശിക തലത്തിൽ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവ വളർത്തുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. സംരംഭക വർഷത്തിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. മാലിന്യ സംസ്കരണ മേഖലയെ ബിസിനസ് അവസരമാക്കി വികസിപ്പിക്കുകയെന്നതാണ് നിലപാട്. സംസ്ഥാന സർക്കാരുകളേക്കാൾ കൂടുതൽ നികുതിവരുമാനം പിരിക്കാനുള്ള സ്രോതസുകൾ പ്രാദേശിക സർക്കാരുകൾക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ പ്രാദേശിക സർക്കാരുകളുടെ സുശക്തമായ അടിത്തറയിലാണ് പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ കേരളം നേരിട്ടത്. സർക്കാരിന്റെ നാലു മിഷനുകൾ നടപ്പാക്കുന്നതിലും പ്രാദേശിക സർക്കാരുകൾ നിർണായക പങ്കു വഹിച്ചു. സമ്പത്തിന്റെ ഉത്പാദനത്തിൽ പ്രാദേശിക സർക്കാരുകൾ നേരിട്ട് ഭാഗമാകുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഡിജിറ്റൽ ലിറ്ററസി ക്യാംപെയ്ൻ സജീവമാക്കി പ്രാദേശിക സർക്കാരുകളെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് അഢീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വിഷയാവതരണം നടത്തി. മുൻ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി മണി ശങ്കർ അയ്യർ, മുൻ സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്, മുൻ ചീഫ് സെക്രട്ടറി ഡോ. എസ്.എം.വിജയാനന്ദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ് മുൻ മേധാവി ഡബ്ല്യു. ആർ. റെഡ്ഡി , പഞ്ചായത്തി രാജ് മുൻ സെക്രട്ടറി സുനിൽകുമാർ, കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു.പി.അലക്സ്, കേരള ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ഡോ.സി.ജോർജ് തോമസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജിത്ത് സുകുമാരൻ, 2022 ലെ കർഷകോത്തമ പുരസ്കാര ജേതാവ് റോയ്മോൻ കെ. എ. എന്നിവർ പാനലിസ്റ്റുകളായി.
1960 കളിൽ ബിഹാറിനൊപ്പമായിരുന്ന കേരളത്തിന്റെ ദാരിദ്ര നിരക്ക് ഇപ്പോൾ 0.4 % ആയി കുറഞ്ഞെന്ന് മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു. കർണാടകയിലെ ഗ്രാമസ്വരാജ് പ്രവർത്തനങ്ങൾ, നിയമനിർമ്മാണത്തിനായുള്ള രമേഷ് കുമാർ കമ്മിറ്റി റിപ്പോർട്ട് എന്നിവ അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. ഗ്രാമങ്ങൾ അതിവേഗം നഗരങ്ങളാകുന്ന കേരളത്തിൽ നഗരവത്കരണം, പരിസ്ഥിതി സംരക്ഷണം, വയോജന സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തെ തുടർന്ന് കേരളത്തിലെ പ്രാദേശിക സർക്കാരുകൾ കൈവരിച്ച നേട്ടങ്ങൾ ഡോ. തോമസ് ഐസക് വിശദീകരിച്ചു. കാരുണ്യവും കരുതലും കൈമുതലാക്കിയുള്ള പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനത്തെക്കുറിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ ദുരന്ത കാലത്തെ പ്രവർത്തനത്തെക്കുറിച്ചും എസ്. എം. വിജയാനന്ദ് സൂചിപ്പിച്ചു. കേരളത്തിലെ ചെലവു കുറഞ്ഞ നിർമ്മാണ രീതി എൻ.ഐ.ആർ.ഡി.യിൽ നടപ്പാക്കിയതായി ഡബ്ല്യു. ആർ. റെഡ്ഢി പറഞ്ഞു. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന നിലയിലേക്ക് തദ്ദേശ സ്ഥാപനങ്ങൾ എത്തണമെന്ന് സുനിൽകുമാർ പറഞ്ഞു. സേവന പ്രദാന കേന്ദ്രങ്ങളായി തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം കൈമാറുന്നതിന് സംസ്ഥാന സർക്കാരിനുള്ള പ്രതിബദ്ധതയെക്കുറിച്ചും ഡോ. ജിജു പി. അലക്സ് സംസാരിച്ചു. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ചാലക ശക്തിയായി തദ്ദേശഭരണ സ്ഥാപനങ്ങൾ മാറണം. ജൈവവൈവിധ്യ സംരക്ഷണ നിയമം അടിസ്ഥാനതലത്തിൽ പ്രാവർത്തികമാക്കുന്നതിന് തദ്ദേശ ഭരണം സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഡോ. സി. ജോർജ് തോമസ് പറഞ്ഞു. ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിൽ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ മാതൃകയാണ്. കാര്യശേഷി വികസനത്തിനുള്ള സംവിധാനങ്ങളെ ജോയ് ഇളമൺ പരിചയപ്പെടുത്തി. ഭാവിയിൽ കാര്യശേഷി വികസനം നവീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
വരുമാന വർദ്ധനവിനായുള്ള പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നതെന്ന് സജിത് സുകുമാരൻ പറഞ്ഞു. സ്വന്തം അനുഭവങ്ങളിലൂടെ ഇടവിള കൃഷിയുടെ പ്രാധാന്യവും വിജയകരമായ മാതൃകയും കാർഷികോത്തമ പുരസ്കാര ജേതാവ് കാർഷിക റോയ് ആന്റണി അവതരിപ്പിച്ചു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട തീം സോങ് വീഡിയോയുടെ പ്രകാശനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുസ്തകങ്ങളുടെയും വീഡിയോയുടെയും പ്രകാശനവും സെമിനാർ വേദിയിൽ നടന്നു.
മേയർ ആര്യാ രാജേന്ദ്രൻ, ഡോ. ദിവ്യ എസ്. അയ്യർ എന്നിവരും സെമിനാറിൽ സാന്നിദ്ധ്യമായി. ഗവണ്മെന്റ് ഓഫ് ഇന്ത്യ മുൻ സെക്രട്ടറി ഡോ. മീനാക്ഷി സുന്ദരം, അഡീഷണൽ സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാർ, കർണാടക സ്റ്റേറ്റ് ഫിനാൻസ് കമ്മീഷൻ ചെയർമാൻ, എം.പി ഡോ. സി. നാരായണ സ്വാമി, മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ചെയർമാൻ എം. കൃഷ്ണ ദാസ്, കില മുൻ ഡയറക്ടർ ഡോ. പി.പി. ബാലൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്ഉഷ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഡൽഹി ചെയർമാൻ ഡോ. ജോർജ് മാത്യു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫസർ ഡോ. വി.എൻ. അലോക്, രാജസ്ഥാനിൽ നിന്നുള്ള പ്രൊഫസർ ഡോ.അനിതാ ബ്രാണ്ടൻ, എൻ.ഐ.ആർ.ഡി. പ്രൊഫസർ ഡോ. ജ്യോതിസ് സത്യപാലൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് വി.പി. മുരളി എന്നിവർ സംസാരിച്ചു.
പി.എൻ.എക്സ്. 5312/2023
- Log in to post comments