സഹകരണ മേഖലയുടെ പ്രാധാന്യം വിളിച്ചോതി കേരളീയം സെമിനാർ
*കേരളത്തിലെ സഹകരണ മേഖല ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ നടപ്പിലാക്കുന്നു: നബാർഡ് ചെയർമാൻ
സഹകരണ മേഖലയിൽ രണ്ടരലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനായതായും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ആരോഗ്യമേഖലയിലെ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കാൻ മേഖലയ്ക്ക് കഴിഞ്ഞതായും സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. കൊച്ചിയിൽ നടന്ന സഹകരണ എക്സ്പോയിൽ പ്രദർശിപ്പിച്ച 441 മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സഹകരണമേഖലയുടെ വളർച്ചയുടെ തെളിവാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക സഹകരണ സ്ഥാപനമായി കേരള ബാങ്കിനെ രൂപപ്പെടുത്താനായതായും മന്ത്രി വ്യക്തമാക്കി. 'കേരളത്തിലെ സഹകരണ മേഖല' എന്ന വിഷയത്തിൽ ടഗോർ തീയേറ്ററിൽ നടന്ന കേരളീയം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ മേഖല ഇന്ന് ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ നടപ്പിലാക്കുന്നതെന്ന് നബാർഡ് ചെയർമാൻ കെ.വി. ഷാജി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സഹകരണമേഖലയിലെ സഹകരണ റിസ്ക് ഫണ്ട് സ്കീമും ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് സ്കീമും മികവുറ്റതാണ്. കേരളാ ബാങ്കും കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും സംയോജിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. കേരളാ ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളുമായുള്ള ബന്ധം കൂടുതൽ മികച്ചതാക്കണം. പ്രവാസികളെ സഹകരണ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കാൻ നടപടി വേണം. പ്രാഥമിക സഹകരണ മേഖലയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
മൂല്യവർദ്ധിത ഉൽപ്പന്ന രംഗത്തേക്കുള്ള സഹണകരണമേഖലയുടെ ചുവടുവയ്പ്പും കൊവിഡ് കാലത്തെ ഇടപെടലുകളും സെമിനാറിൽ പ്രത്യേക പ്രശംസ നേടി. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ സഹകരണമേഖലയുടെ സംഭാവനകളും പ്രകീർത്തിക്കപ്പെട്ടു. മേഖലയിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിക്കുന്നതിനും സഹകരണ സംഘങ്ങളുടെ ഭരണത്തിൽ സ്ത്രീ പ്രതിനിധ്യം വർദ്ധിപ്പിക്കുന്നതിനും പ്രാധാന്യം നൽകണമെന്ന നിർദേശവും സെമിനാർ മുന്നോട്ടുവച്ചു.
സ്വയംഭരണം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ മുന്നേറ്റം സഹകരണ മേഖലയ്ക്ക് വേണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദിലെ പ്രൊഫസർ ശംഭു പ്രസാദ് പറഞ്ഞു. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനും സഹകരണ മേഖലയും സഹകരിച്ചുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. സഹകരണ മേഖലയിൽ ഗവേഷണങ്ങൾ ശക്തിപ്പെടുത്താൻ നടപടി വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെയും ക്ഷീര സഹകരണ സംഘങ്ങളുടെയും പ്രവർത്തനങ്ങളെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിലെ കോ-ഓപ്പറേറ്റീവ് യൂണിറ്റ് മേധാവി സിമെൽ എസിം പ്രശംസിച്ചു. സ്പെയിനിലെ ബാസ്ക് പ്രവിശ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ മോൺട്രാഗൺ കോ-ഓപ്പറേഷന്റെ പ്രതിനിധി മൈക്കിൾ ലിസാമിസ് മേഖലയിലെ തന്റെ അനുഭവങ്ങൾ പങ്കുവച്ചു.
സഹകരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി സെമിനാറിൽ വിഷയാവതരണം നടത്തി. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് പ്രതിനിധി ഗണേശ് ഗോപാൽ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് ചെയർമാൻ രമേശൻ പാലേരി, കേരള വനിതാ സഹകരണ ഫെഡെറേഷൻ ചെയർപേഴ്സൺ അഡ്വ. കെ ആർ വിജയ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, സഹകരണ വകുപ്പ് രജിസ്ട്രാർ ടി വി സുഭാഷ് എന്നിവരും സെമിനാറിൽ സംസാരിച്ചു. സെമിനാറിൽ സഹകരണ വകുപ്പിന്റെ കോഫി ടേബിൾ ബുക്ക് മന്ത്രി വി എൻ വാസവൻ നബാർഡ് ചെയർമാൻ കെ വി ഷാജിക്കു നൽകി പ്രകാശനം ചെയ്തു.
പി.എൻ.എക്സ്. 5313/2023
- Log in to post comments