Skip to main content

സംസ്ഥാന മന്ത്രിസഭാ ജനങ്ങളിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുകള്‍ ജില്ലയിൽ ഇന്ന് (ഡിസംബര്‍ 4) മുതല്‍

നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനും  മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവകേരള സദസ്സുകൾ ജില്ലയിൽ ഇന്ന് (ഡിസംബർ 4) മുതൽ. 13 നിയോജക മണ്ഡലങ്ങളിലായുള്ള നവകേരള സദസ്സിനെ വരവേൽക്കാൻ ജില്ല ഒരുങ്ങി. ഡിസംബര്‍ 7 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ആദ്യ മൂന്ന് ദിനങ്ങളില്‍ നാല് മണ്ഡലങ്ങളിലും ഡിസംബര്‍ ഏഴിന് ഒരു മണ്ഡലത്തിലുമാണ് പര്യടനം നടത്തുക. അത്താണി, തൃശൂര്‍ കേന്ദ്രമായി രണ്ട് പ്രഭാത സദസ്സുകള്‍ ഉള്‍പ്പെടെ 15 പരിപാടികളിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക. 

ഡിസംബര്‍ 4ന് അത്താണി കിലയില്‍ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 11ന് ചെറുത്തുരുത്തി ജി എച്ച് എസ് എസ് മൈതാനിയില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ്സ് എം ജി കാവ് ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി ഒ.പി ഗ്രൗണ്ടിലും 4.30 ന് കുന്നംക്കുളം മണ്ഡലം സദസ്സ് ചെറുവത്തൂര്‍ ഗ്രൗണ്ടിലും വൈകിട്ട് ആറിന് ഗുരുവായൂര്‍ മണ്ഡലം ജനസദസ്സ് ചാവക്കാട് ബസ് സ്റ്റാന്‍ഡിലെ കൂട്ടുങ്ങല്‍ ചത്വരത്തിലും നടക്കും.

ഡിസംബര്‍ 5ന് രാവിലെ ഒമ്പതിന് തൃശൂര്‍ ദാസ് കോന്റിനെന്റില്‍ പ്രഭാത സദസ്സ് നടക്കും. മണലൂര്‍ നവകേരള സദസ്സ് രാവിലെ 11ന് പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസില്‍ നടക്കും. നാട്ടിക മണ്ഡലം സദസ്സ് വൈകിട്ട് മൂന്നിന് തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപവും ഒല്ലൂര്‍ മണ്ഡലം സദസ്സ് വൈകിട്ട് 4.30ന് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ഗ്രൗണ്ടിലും തൃശൂര്‍ മണ്ഡലം സദസ്സ് വൈകിട്ട് ആറിന് തേക്കിന്‍ക്കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറിലും നടക്കും.

ഡിസംബര്‍ 6ന് രാവിലെ 11ന് കയ്പമംഗലം മണ്ഡലം നവകേരള സദസ്സ് എസ് എന്‍ പുരം എം ഇ എസ് അസ്മാബി കോളജിലും കൊടുങ്ങല്ലൂര്‍ മണ്ഡലം സദസ് വൈകീട്ട് മൂന്നിന് മാള സെന്റ് ആന്റണീസ് സ്‌കൂള്‍ മൈതാനിയിലും നടക്കും. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വൈകിട്ട് 4.30ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൗണ്ടിലും പുതുക്കാട് നിയോജകമണ്ഡലം സദസ്സ് വൈകിട്ട് ആറിന് തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നടക്കും. 

ഡിസംബര്‍ ഏഴിന് രാവിലെ 11 ന് ചാലക്കുടി നിയോജകമണ്ഡലത്തില്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിയോടെ ജില്ലയിലെ നവകേരള സദസ്സ് പര്യടനത്തിന് സമാപനമാകും. പരിപാടികളില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

നിവേദനങ്ങള്‍ സ്വീകരിക്കാന്‍ 20 ഓളം കൗണ്ടറുകള്‍

നവകേരള സദസ്സില്‍ നിവേദനങ്ങള്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഓരോ സദസ്സിലും 20 ഓളം കൗണ്ടറുകള്‍ ഒരുക്കും. ജനറല്‍ കൗണ്ടറുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് നിവേദനങ്ങള്‍ സ്വീകരിച്ച് തുടങ്ങും. അവസാന പരാതിയും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കൂ.

കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനും വൊളന്റിയര്‍മാരെ നിയോഗിക്കും. മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നിവേദനം നല്‍കുന്നവര്‍ കൃത്യമായി ഉള്‍പ്പെടുത്തണം. പരാതി സ്വീകരിച്ച ശേഷം ലഭിക്കുന്ന കൈപ്പറ്റ് രസീത് ഉപയോഗിച്ചാണ് തുടര്‍നടപടികള്‍ അറിയുക.

ജില്ലാതല ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം കൈക്കൊണ്ട് അപേക്ഷകര്‍ക്ക് മറുപടി നല്‍കണം. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. നിവേദനങ്ങളുടെയും പരാതികളുടെയും തല്‍സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും.

വികസന ചര്‍ച്ച, അഭിപ്രായ സ്വരൂപണം; തൃശൂരില്‍ രണ്ട് പ്രഭാത സദസ്സുകള്‍

ജില്ലയുടെ വികസനത്തിന് ആവശ്യമായ കാര്യങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനും രണ്ട് പ്രഭാത സദസ്സുകളാണ് ജില്ലയില്‍ നടക്കുന്നത്. പ്രഭാത സദസ്സുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ- യുവജന -വിദ്യാര്‍ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, അംഗീകാരം നേടിയവര്‍, സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇവരുമായി സംവദിച്ച് സര്‍ക്കാറിന്റെ വികസന നയ രൂപീകരണത്തിലേക്ക് അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം.

ഡിസംബര്‍ നാലിന് രാവിലെ ഒമ്പതിന് അത്താണി കിലയിലാണ് ജില്ലയിലെ ആദ്യ പ്രഭാത സദസ്സ് നടക്കുക. ചേലക്കര, കുന്നംക്കുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി എന്നീ മണ്ഡലങ്ങളിലുള്ളവരാണ് ഇവിടെ നടക്കുന്ന പ്രഭാത സദസ്സില്‍ പങ്കെടുക്കുക. ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പതിന് തൃശൂര്‍ ദാസ് കോന്റിനെന്റില്‍ നടക്കുന്ന സദസ്സില്‍ നാട്ടിക, കയ്പമംഗലം, പുതുക്കാട്, കൊടുങ്ങല്ലൂര്‍, തൃശൂര്‍, ഒല്ലൂര്‍, ചാലക്കുടി, മണലൂര്‍, ഇരിങ്ങാലകുട മണ്ഡലങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ പങ്കെടുക്കും.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ 

നവകേരള സദസ്സിന്റെ വേദികളില്‍ പരിപാടി നടക്കുന്നതിന് മുന്നോടിയായും ശേഷവും വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ ചെറുത്തുരുത്തി ജി എച്ച് എസ് എസ് ഗ്രൗണ്ടില്‍ ഡിസംബര്‍ നാലിന് രാവിലെ 11നാണ് നവകേരള സദസ്സ് നടക്കുക. പരിപാടിക്ക് മുന്നോടിയായി രാവിലെ 9 ന് ഒ.എന്‍.വിയുടെ 'അമ്മ' കവിതയെ ആധാരമാക്കിയ സംഗീതശില്പം കലാമണ്ഡലം അവതരിപ്പിക്കും. 9.30 ന് പടച്ചോന്റെ ചോറ് നാടകം തൃശൂര്‍ നാടക സൗഹൃദം അരങ്ങേറും. 10 മണിക്ക് ആറങ്ങോട്ടുകര പെണ്‍ കൂട്ടായ്മ മരംകൊട്ട് പാട്ട് അവതരിപ്പിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിനാണ് വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ്സ്. എം.ജി കാവ് ഒ.പി ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തേക്കിന്‍കാട് ബാന്റും ആട്ടം കലാസമിതിയും ചേര്‍ന്നൊരുക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍, ഡബ്ബ ബീറ്റ് ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവ നടക്കും. കുന്നംക്കുളത്ത് വൈകീട്ട് 4.30നാണ് സദസ്. വേദിയായ ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2 ന് പോര്‍ക്കുളം ടീമിന്റെ തിരുവാതിര, തുടര്‍ന്ന് മലബാര്‍ മ്യൂസിക് ബാന്റ് സംഗീതനിശ എന്നിവ അരങ്ങേറും. ചാവക്കാട് ബസ് സ്റ്റാന്‍ഡ് കൂട്ടുങ്ങല്‍ ചത്വരത്തില്‍ വൈകീട്ട് ആറിന് നടക്കുന്ന ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വൈകിട്ട് 4.30ന് പഞ്ചവാദ്യം, 5ന് മാപ്പിളപ്പാട്ട്, പരിപാടിക്ക് ശേഷം രാത്രി 8 മുതല്‍ ചേര്‍ത്തല രാജേഷ് നയിക്കുന്ന ഫ്‌ളൂട്ട് ഫ്യൂഷന്‍ അവതരിപ്പിക്കും. 

രണ്ടാം ദിവസമായ ഡിസംബര്‍ അഞ്ചിന് മണലൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ് രാവിലെ 11ന് പാവറട്ടി സെന്റ് ജോസഫ് എച്ച് എസ് എസിലാണ് നടക്കുക. നാടന്‍പാട്ട്, നൃത്താവിഷ്‌കാരം, കൈകൊട്ടിക്കളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ അരങ്ങേറും. തൃപ്രയാര്‍ ഗ്രൗണ്ടില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന നാട്ടിക മണ്ഡലം സദസ്സിന് മുന്നോടിയായി ഉച്ചയ്ക്ക് ഒന്നിന് ധ്വനി മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീതം, 1.30 ന് ഗോപിക നന്ദന ആന്‍ഡ് ടീമിന്റെ നൃത്താവിഷ്‌കാരം, രണ്ട് മണിക്ക് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന മേളം എന്നിവ അരങ്ങേറും. വൈകിട്ട് 4.30ന് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല ഗ്രൗണ്ടില്‍ നടക്കുന്ന ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സിന് മുന്നോടിയായി ഉച്ചതിരിഞ്ഞ് 3 ന് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ നയിക്കുന്ന ഷോ അരങ്ങേറും. വൈകീട്ട് ആറിനാണ് തൃശൂര്‍ മണ്ഡലം നവകേരള സദസ്സ്. തേക്കിന്‍ക്കാട് മൈതാനത്തെ വിദ്യാര്‍ഥി കോര്‍ണറില്‍ ഉച്ചതിരിഞ്ഞ് 3 മുതല്‍ നന്ദഹാസം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരവിജയികല്‍ക്കുള്ള സമ്മാന വിതരണം, കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം ഡാന്‍സ് ഫ്യൂഷന്‍, ജനനയനയുടെ നാടന്‍പ്പാട്ട്, രാത്രി 8.30 ന് തൃശൂര്‍ മെലഡി വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

ഡിസംബര്‍ 6ന് രാവിലെ 11ന് കയ്പമംഗലം മണ്ഡലം നവകേരള സദസ്സ് എസ് എന്‍ പുരം എം ഇ എസ് അസ്മാബി കോളജില്‍ നടക്കും. പരിപാടിക്ക് മുമ്പും ശേഷവും കലോത്സവത്തില്‍ എ പ്ലസ് നേടിയ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സ്വാഗത ഗാനം, ചേണ്ടമേളം തുടങ്ങിയ കലാപരിപാടികള്‍ നടക്കും. കൊടുങ്ങല്ലൂര്‍ മണ്ഡലം സദസ് നടക്കുന്ന മാള സെന്റ് ആന്റണീസ് സ്‌കൂള്‍ മൈതാനിയില്‍ കൈക്കൊട്ടി കളി, ഭരതനാട്യം, നാടന്‍ പാട്ട്, വയോജനങ്ങളുടെ നാടകം, ഭിന്നശേഷിക്കാരുടെ പാട്ടുകള്‍, കരിങ്കാളി ടീമിന്റെ നാടന്‍ പാട്ട്, മൃദംഗം അവതരണം, ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാന അവതരണം എന്നിവ നടക്കും. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ വൈകിട്ട് 4.30ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിക്ക് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമുതല്‍ എടപ്പാള്‍ വിശ്വനാഥും ഫിറോസ് ബാബുവും ചേര്‍ന്ന് നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും. വൈകിട്ട് ആറിന് തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പുതുക്കാട് നിയോജകമണ്ഡലം സദസ്സിന് മുന്നോടിയായി വൈകിട്ട് 3.30 മുതല്‍ വിവിധ പഞ്ചായത്തുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. 

ചാലക്കുടി മണ്ഡലത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കാര്‍മല്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിക്ക് മുന്നോടിയായി രാവിലെ 9 മുതല്‍ അതിരപ്പിള്ളിയിലെ ആദിവാസി വിഭാഗത്തിന്റെ തനത് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ നടക്കും.

date