നവകേരള സദസ്സ്: നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള അവലോകന യോഗങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ചു
നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്.
തിങ്കളാഴ്ച തദ്ദേശ സ്വയംഭരണം, എക്സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യുനപക്ഷ ക്ഷേമം, വഖഫ്, സാംസ്ക്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം നടന്നു. വ്യത്യസ്ത വകുപ്പുകളിൽ നിന്ന് വന്ന നിർദേശങ്ങൾ പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
ചൊവ്വാഴ്ച വ്യവസായം, നിയമം, മൈനിങ്ങ് ആൻറ് ജിയോളജി, പട്ടികജാതി പട്ടിക വർഗം, ദേവസ്വം, റവന്യു, ഭവന നിർമ്മാണം, പൊതുവിദ്യാഭ്യാസം, തൊഴിൽ, കൃഷി വകുപ്പുകളുടെ അവലോകനമാണ് നടക്കുക.
ബുധനാഴ്ച വനം വന്യജീവി, ഗതാഗതം, ജലവിഭവം, വൈദ്യുതി, മൃഗസംരക്ഷണ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന നിർദേശങ്ങൾ പരിശോധിക്കും.
വെള്ളിയാഴ്ച സഹകരണം, തുറമുഖം, പൊലിസ്, അഗ്നിരക്ഷ, ജയിൽ, സൈനീക ക്ഷേമം, നോർക്ക, പിആർഡി, ധനകാര്യം എന്നീ വകുപ്പുകളുടെ പരിശോധനയാണ് നടക്കുക.
20 യോഗങ്ങളാണ് നാല് ദിവസങ്ങളിലായി വിളിച്ചു ചേർത്തിട്ടുള്ളത്. ചീഫ് സെക്രട്ടറി ഡോ. വി വേണു, വകുപ്പു സെക്രട്ടറിമാർ, വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.
പി.എൻ.എക്സ്. 122/2024
- Log in to post comments