Skip to main content

വിവിധ മേഖലകളില്‍ സമഗ്ര വികസന പദ്ധതികളുമായി കളമശ്ശേരി മണ്ഡലം

 

വിദ്യാഭ്യാസ മേഖലയില്‍ മാത്രം നടപ്പിലാക്കുന്നത് 18.64 കോടി രൂപയുടെ പദ്ധതികള്‍

 

വിദ്യാഭ്യാസ-സാംസ്‌കാരിക - ടൂറിസം- കായിക മേഖലകളില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ കളമശ്ശേരി മണ്ഡലത്തില്‍ നടപ്പാക്കിവരികയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി മണ്ഡലത്തില്‍ സമഗ്ര മേഖലയിലും വികസനം ഉറപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങള്‍ക്കുമായി 18.64 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, ലാബ്, ലൈബ്രറി, കളിക്കളങ്ങള്‍ എന്നിവയ്ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത്.

ഉളിയന്നൂര്‍ ഗവ. എല്‍.പി സ്‌കുളില്‍ 1.2 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോട്ടപ്പുറം ഗവ. എല്‍.പി സ്‌കൂള്‍ - ഒരു കോടി രൂപ, ഈസ്റ്റ് കടുങ്ങല്ലൂര്‍ സ്‌കൂള്‍ - 1.99 കോടി രൂപ, ഏലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ - ഒരു കോടി രൂപ, കരുമാല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ - 75 ലക്ഷം രൂപ എന്നീ ക്രമത്തിലുള്ള വികസന, നിര്‍മ്മാണ പദ്ധതികളാണ് പുരോഗമിക്കുന്നത്. മുപ്പത്തടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3.6 കോടി രൂപയുടെയും കിഫ്ബി  പദ്ധതിയില്‍ 1.3 കോടി രൂപയുടെയും പദ്ധതികള്‍ ഉള്‍പ്പെടെ 4.9 കോടി രൂപയുടെ പദ്ധതികളാണു നടപ്പിലാക്കുന്നത്.

ഇതോടൊപ്പം ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് 25 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിദ്യാലയത്തില്‍ പുതിയ ക്ലാസ് റൂമുകള്‍, ആധുനിക ലൈബ്രറി, കളിസ്ഥലം എന്നിവ നിര്‍മ്മിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി. ഇതിനായി സാമ്പത്തിക വര്‍ഷം 2 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.

ഇതോടൊപ്പം അയിരൂര്‍ ഗവ. എല്‍.പി സ്‌കൂള്‍, ബിനാനിപുരം ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ കോട്ടപ്പുറം ഗവ. എല്‍.പി സ്‌കൂള്‍, ഉളിയന്നൂര്‍ ഗവ. എല്‍.പി സ്‌കുള്‍, കരുമാല്ലൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ എന്നിവയിലെ പെയിന്റിംഗ്, മറ്റു അറ്റകുറ്റ അനുബന്ധ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിനായി 31.5 ലക്ഷം രൂപയും അനുവദിച്ചു.  ബജറ്റില്‍ നോര്‍ത്ത് കടുങ്ങല്ലൂര്‍ എല്‍.പി സ്‌കൂളിന്റെ പഴയ കെട്ടിടം പുനര്‍ നിര്‍മ്മിക്കാന്‍ 2 കോടി രൂപയും കടുങ്ങല്ലൂര്‍ സ്‌കൂളിലെ ശതാബ്ദി മന്ദിരത്തിന് ഓഡിറ്റോറിയത്തിന് 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കളമശ്ശേരി ഐടിഐയില്‍ ഇ-മെക്, എം സി ഇ എ, പെയിന്റര്‍ ജനറല്‍ ട്രേഡുകളുടെ പുതിയ വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിക്കുന്നതിലേക്കായി 1.18 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കളമശ്ശേരിയിലെ ജനങ്ങള്‍ക്ക് കായിക സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍, ഓപ്പണ്‍ ജിം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളിസ്ഥലങ്ങള്‍, ജിം തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ കൊച്ചി സര്‍വ്വകലാശാല 10 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ പണി അന്തിമഘട്ടത്തിലാണ്. ഗ്ലാസ് കോളനിയില്‍ ഓപ്പണ്‍ ജിംമും ഓപ്പണ്‍ എയര്‍ സ്റ്റേജ് നിര്‍മ്മാണം പൂര്‍ത്തിയായി. കുന്നുകരയിലേയും ഓപ്പണ്‍ സ്റ്റേജിനുളള ഫണ്ട് മാറ്റിവച്ചിട്ടുണ്ട്.

ഇതോടൊപ്പം ഇക്കൊല്ലം കങ്ങരപ്പടിയില്‍ കളിക്കളവും സ്റ്റേജും ഇരിപ്പിടവും നിര്‍മ്മിക്കുന്നതിനായി 99 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കടുങ്ങല്ലൂര്‍ സ്‌ക്കൂളിനോട് ചേര്‍ന്നുള്ള കളിക്കളം നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സി എസ് ആര്‍ പദ്ധതിയിലൂടെ കാര്‍ബോറാണ്ടം ഒരു ടര്‍ഫ് നിര്‍മ്മിച്ച് തരുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

പൊതു ഇടങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിനും ഓപ്പണ്‍ ജിംമും ആരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സാംസ്‌ക്കാരിക വകുപ്പിന്റെ സഹായത്തോടെ പഴന്തോടിനോട് ചേര്‍ന്ന് സാംസ്‌ക്കാരിക കേന്ദ്രം ആരംഭിക്കുന്നതിനുളള പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. തടിക്കകടവ് പാലത്തിനോട് ചേര്‍ന്ന് ഓപ്പണ്‍ ജിംമും കുട്ടികളുടെ പാര്‍ക്കും ആരംഭിക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിച്ചു. സിയാലിന്റെ സി എസ് ആര്‍ ഫണ്ടുപയോഗിച്ചാണ്  പദ്ധതി നടപ്പിലാക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം ഏലൂര്‍ മെട്രോ സ്റ്റേഷന് സമീപം പാര്‍ക്ക്, ജിം, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതാണ്. ബ്രിഡ്ജ് ടൂറിസത്തിന്റെ ഭാഗമായി തടിക്കകടവ് പാലം ഇല്ലൂമിനേറ്റ് ചെയ്യും. ഇതോടൊപ്പം ചങ്ങമ്പുഴ നഗര്‍ ഗ്രൗണ്ട് ഹാപ്പിനെസ്സ് സെന്റര്‍ ആയി ഉയര്‍ത്താന്‍ 50 ലക്ഷം രൂപയും ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

date