Skip to main content

യന്ത്രത്തകരാര്‍ മൂലം കടലില്‍ കുടങ്ങിയ 85 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി

മീന്‍പിടുത്തത്തിനിടെ യന്ത്രം തകരാറിലായി കടലില്‍ അകപ്പെട്ട 85 മത്സ്യതൊഴിലാളികളെ ഫിഷറീസ് റെസ്ക്യു ടീം രക്ഷപ്പെടുത്തി. പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ നിന്നും രണ്ടു വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയവരാണ് കടലില്‍ കുടങ്ങിയത്. പൊന്നാനി അഴിമുഖത്തിന് വടക്ക് ഭാഗത്ത് കടലിൽ അകപ്പെട്ട 'മഅദിന്‍' എന്ന ഇൻബോർഡ് വള്ളത്തിലെ 40 മൽസ്യത്തൊഴിലാളികളെയും , താനൂർ ഹാർബറിന് പടിഞ്ഞാറ് വശം കടലിൽ അകപ്പെട്ട ‘അംജദ്(രജബ്) എന്ന ഇൻബോർഡ് വള്ളത്തിലെ 45 മൽസ്യത്തൊഴിലാളികളെയും ആണ് ഫിഷറീസ് റെസ്ക്യൂ ടീം സഹസികമായി രക്ഷപ്പെടുത്തിയത്.

ഇന്നലെ (ജൂലൈ 21) രാവിലെ 7.50 ന് പൊന്നാനി അഴിമുഖത്തിന് വടക്ക് (5 ഫാതം) ഭാഗത്താണ് 'മഅദിന് ബോട്ട് തകരാറിലായത്. കൂട്ടായി സ്വദേശി ഈസ് പാടത്ത് സൈതാലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. വിവരം ഫിഷറീസ് കണ്‍ട്രോള്‍ റൂമിൽ ലഭിച്ചതിനെ തുടർന്ന് മറൈൻ ഫിഷറീസ് അസി. ഡയറക്ടർ ടി. ആർ. രാജേഷിന്റെ നിർദ്ദേശ പ്രകാരം ഇൻബോർഡ് വള്ളം കരയിലേക്ക് കെട്ടി വലിക്കുകയും, വള്ളത്തിൽ ഉണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെയും രാവിലെ ഒമ്പതു മണിയോട് കൂടി സുരക്ഷിതമായി പൊന്നാനി ഹാർബറിൽ (പടിഞ്ഞാറേക്കര) എത്തിക്കുകയും ചെയ്തു. ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ സമീർ, ഉനൈസ്, മറൈൻ എൻഫോഴ്‌സ്മെന്റ് പോലീസ് ശരൺകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെസ്ക്യൂ ഓപ്പറേഷൻ.

ഇന്നലെ (ജൂലൈ 21) രാവിലെ 11. 30 ന് താനൂർ ഹാർബറിന് പടിഞ്ഞാറ് വശം ആണ് ‘അംജദ്’ എന്ന വള്ളം തകരാറിലായത്. താനൂർ എടക്കടപ്പുറം സ്വദേശി ബീരാങ്കുട്ടിന്റെ പുരയ്‌ക്കൽ കബീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വള്ളം. എഞ്ചിൻ തകരാറു കാരണം വള്ളം കടലിൽ കുടുങ്ങി കിടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താനൂർ ഹാർബറിൽ നിന്നും ഫിഷറീസ് റെസ്ക്യൂ ഗാർഡുമാരായ സവാദ് ,നൗഷാദ് ,സി.പി.ഓ അജയ്, എന്നിവരും ചേർന്ന് റെസ്ക്യൂ പ്രവർത്തനം നടത്തുകയും ഇൻബോർഡ് വള്ളം കരയിലേക്ക് കെട്ടി വലിക്കുകയുമായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന 45 മത്സ്യത്തൊഴിലാളികളെയും ഉച്ചയ്ക്ക് 12.30 ഓട് കൂടി സുരക്ഷിതമായി താനൂർ ഹാർബറിൽ എത്തിക്കുകയും ചെയ്തു.

date