പത്താമുദയം പരീക്ഷ തിങ്കൾ മുതൽ
ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടിയായ പത്താമുദയത്തിന്റെ ആദ്യബാച്ചിൽ 1629 പേർ പരീക്ഷ എഴുതും. ഒക്‌ടോബർ 21 തിങ്കളാഴ്ച മുതൽ 30 വരെയാണ് പരീക്ഷ. പരീക്ഷ നടപടി ക്രമങ്ങൾ പൂർത്തിയായി.
പഠന ക്ലാസ് പൂർത്തിയായതും നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് ലഭിച്ചതും അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. പരീക്ഷ എഴുതുന്നവരിൽ കൂടുതലും സ്ത്രീകളാണ്-1318 പേർ. പുരുഷൻമാർ 311. പരീക്ഷ എഴുതുന്നവരിൽ 84 പേർ പട്ടികജാതി വിഭാഗത്തിൽപെട്ടവരും 29 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. 45 ഭിന്നശേഷിക്കാരും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൂന്ന് തടവുകാരും പത്താംതരം തുല്യതാ പരീക്ഷ എഴുതും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 2900 പഠിതാക്കളാണ് തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 1828 പേർ പഠനക്ലാസ്സുകളിലെത്തി. രജിസ്റ്റർ ചെയ്തവരിൽ 1629 പേർ ആദ്യഘട്ട പരീക്ഷ എഴുതും. ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കണ്ണൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കല്യാശ്ശേരി, ബി ഇ എം പി ഹൈസ്‌കൂൾ തലശ്ശേരി, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ കൂത്തുപറമ്പ്, പി ആർ എം എ ച്ച് എസ് എസ് പാനൂർ, സെന്റ് ജോസഫ് എച്ച് എസ് എസ് പേരാവൂർ, ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ചാവശ്ശേരി, മൂത്തേടത്ത് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ തളിപ്പറമ്പ്, ജി ബി വി എ ച്ച് എസ് എസ് മാടായി, ജി എച്ച് എസ് എസ് മാത്തിൽ, ഗവ. എച്ച് എസ് എസ് ഇരിക്കൂർ, സീതിസാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ്, ജി എച്ച് എസ് എസ് രാമ ന്തളി, ജി എച്ച് എസ് എസ് കോട്ടയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പഠിതാക്കൾക്കുള്ള മാതൃകാ പരീക്ഷകളും മോട്ടിവേഷൻ ക്ലാസുകളും നടന്നു വരുന്നു. 35 പഠനകേന്ദ്രങ്ങളിലാണ് പത്താമുദയം ക്ലാസുകൾ നടന്നത്. 270 അധ്യാപകരും, ഒപ്പം പ്രേരക്മാരായ സെന്റർ കോ-ഓർഡിനേറ്റർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകി.
- Log in to post comments