Skip to main content
കൊടുവള്ളി റെയിൽവേ മേൽപ്പാലം

കൊടുവള്ളി മേൽപ്പാലം നിർമ്മാണം പുരോഗമിക്കുന്നു

ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നാട് ഒരു പടികൂടി അടുക്കുന്നു. തലശ്ശേരി മണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കണ്ണൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്. മാർച്ച് അവസാനവാരത്തോടെ നിർമ്മാണം പൂർത്തീകരിച്ച് പെരുന്നാൾ, വിഷു സമ്മാനമായി മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് തലശ്ശേരി എംഎൽഎയായ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു.

കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് കൊടുവള്ളിയിലേത്. മേൽപ്പാലത്തിന്റെ നിർമ്മാണം ആർ ബി ഡി സി കെ മുഖേനയാണ് സർക്കാർ നടപ്പിലാക്കുന്നത്. 

314 മീറ്റർ നീളത്തിൽ രണ്ട് വരി പാതയും നടപ്പാതയും ഉൾപ്പെടെ 10.05 മീറ്റർ വീതിയിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം. 7.5 മീറ്റർ ആണ് കാര്യേജ് വേ. മേൽപ്പാലത്തിന് പുറമെ ഇതിന്റെ സമീപത്തുള്ള ഭൂവുടമകൾക്ക് പ്രവേശനം നൽകുന്നതിനായി ദേശീയപാതയുടെ വശത്ത് നാല് മീറ്റർ വീതിയിൽ ഡ്രയിനേജോടുകൂടിയ 210 മീറ്റർ സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. 27 ഭൂവുടമകളിൽ നിന്നായി 123.6 സെന്റ് സ്ഥലമാണ് മേൽപ്പാലം നിർമ്മാണത്തിനായി ഏറ്റെടുത്തത്. പദ്ധതിയുടെ മൊത്തം ചെലവ് 36.37 കോടി രൂപയാണ്. ഇതിൽ ഭൂമി ഏറ്റെടുക്കുന്നതിന് 16.25 കോടിയും നിർമ്മാണത്തിന് 10.06 കോടിയും ഉൾപ്പടെ സംസ്ഥാനം 26.31 കോടിയും റെയിൽവേ 10.06 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. സ്ട്രക്ചർ ഡിസൈൻ ഐ.ഐ.ടി പരിശോധനകൾ നടത്തിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്.
തലശ്ശേരിയുടെ വാണിജ്യ വ്യവസായ സാമ്പത്തിക മുന്നേറ്റത്തിന് വലിയൊരു മുതൽക്കൂട്ടായി മാറും കൊടുവള്ളി മേൽപ്പാലം.
 

date