Skip to main content

ചുഴലിക്കാറ്റ്: താനൂരിലും പൊന്നാനിയിലും നാളെ മോക്ഡ്രില്‍

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല മോക്ഡ്രില്‍ നാളെ (ഏപ്രില്‍ 11) പൊന്നാനി, താനൂര്‍ ഫിഷിങ് ഹാര്‍ബറുകളില്‍ നടക്കും. ചുഴലിക്കാറ്റിനെതിരെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തതിനായാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം 12 ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിലാണ് ഒരേസമയം മോക്ഡ്രില്‍  സംഘടിപ്പിക്കുക. ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം കണക്കിലെടുത്തുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പോലീസ്, മെഡിക്കല്‍ ആന്‍ഡ് റെസ്‌ക്യൂ ടീം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ഫയര്‍ഫോഴ്സ് എന്നിവരടങ്ങിയ സംഘം മോക്ഡ്രില്‍  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദുരന്തം മുന്നറിയിപ്പ് ലഭിക്കുന്ന പക്ഷം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയ ഉപാധികളുടെ കൃത്യമായ വിനിയോഗം, പ്രതികരണ- രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം, തുടങ്ങി മോക്ഡ്രില്ലിലെ  പ്രധാന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുമുള്ള പ്രത്യേക നിരീക്ഷകര്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നും ടേബിള്‍ ടോപ്പ് എക്സൈസ് നടപടികള്‍ നിരീക്ഷിക്കും. മോക്ഡ്രില്‍ നടത്താന്‍ ആവശ്യമായ സ്ഥലം സജ്ജീകരിക്കാന്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നിവരെ ചുമതലപ്പെടുത്തി. ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെ തയ്യാറെടുപ്പുകളും സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് മോക്ഡ്രില്‍  എക്സസൈസിലൂടെ പരിശോധിക്കും.

date