Skip to main content

ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി -മന്ത്രി മുഹമ്മദ് റിയാസ്

നാദാപുരം റോഡ് റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിച്ചു 

ലെവല്‍ക്രോസ് ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാദാപുരം റോഡ് റെയില്‍വേ അടിപ്പാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായും ഒരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയും പൂര്‍ത്തീകരിക്കുന്നത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു. പലയിടങ്ങളിലും അടിപ്പാത നിര്‍മാണം സങ്കീര്‍ണമാണെങ്കിലും അത് ലളിതമാക്കി സാധ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. 2025 ഡിസംബറോടെ ദേശീയപാത വികസനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.കെ രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ സി.കെ നാണു  മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ എം സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍ എം വിമല, യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍, പഞ്ചായത്ത് അംഗങ്ങള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രദേശവാസികളുടെ കലാപരിപാടികളും ഘോഷയാത്രയും നടന്നു.
സി.കെ നാണു വടകര എംഎല്‍എയായ കാലത്താണ് അടിപ്പാത നിര്‍മാണത്തിന് തുടക്കമിടുന്നത്. എംഎല്‍എയുടെ ആസ്തി വികസനഫണ്ടും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ടും ഉപയോഗിച്ചാണ് അടിപ്പാതയും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തീകരിച്ചത്. നാദാപുരം റോഡില്‍ കിഴക്കും പടിഞ്ഞാറുമായി മുറിക്കുന്ന റെയില്‍പാളം മുറിച്ചുകടക്കാന്‍ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമായത്.
 

date