ഹജ്ജ് 2025: എയർപോർട്ട് ഏജൻസി യോഗം ചേർന്നു
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അതോറിറ്റിയുടെ നേൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. എയർപോർട്ട് ഡയറക്ടർ സി. വി രവീന്ദ്രൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ നേതൃത്വം നൽകി. 31വിമാനങ്ങളിലായി 5361 തീർത്ഥാടകാരാണ് കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. ഒന്നാമത്തെ വിമാനം മെയ് പത്താം തീയതി പുലർച്ചെ 1.20ന് പുറപ്പെടും. മെയ് 22നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. തീർത്ഥാടകരുടെ യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർത്ഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ ഈവർഷവും കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുമെന്നും ചെയർമാൻ അറിയിച്ചു.
എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, എയർലൈൻസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങി എയർപോർട്ടിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
യോഗത്തിൽ ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, അസ്സയിൻ പി.കെ. (ഹജ്ജ്കമ്മിറ്റി), സി.ഐ.എസ്. എഫ് കമാൻഡന്റ് ശങ്കരരാവു ബൈറെഡ്ഡി, എയർപോർട്ട് ഡെപ്യൂട്ടി ജനറൽ മാനേജർ സുനിത വർഗീസ്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ എ.ആഷിഫ്, ജയചന്ദ്രൻ ( എ ഫ് ആർ ആർ ഒ ), മുഹമ്മദ് ജലാലുദ്ധീൻ (എ പി എച്ച് ഒ), സുജിത് ജോസഫ് (എയർലൈൻസ്), അൻവർ സാദത്ത്, എ. യാസർ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments