Skip to main content
.

മാതൃശിശു സംരക്ഷണം: അറിവ് പകര്‍ന്ന് ആരോഗ്യവകുപ്പ് സെമിനാര്‍

ഗര്‍ഭകാലഘട്ടത്തിലെ പരിരക്ഷയും കരുതലും ചര്‍ച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാര്‍. ശബരിമല ഇടത്താവളത്തില്‍ 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പ്  സംഘടിപ്പിച്ച 'മാതൃ -ശിശു സംരക്ഷണം  നൂതന പ്രവണതകള്‍' സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി ഉദ്ഘാടനം ചെയ്തു. മാതൃശിശു മരണ നിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രസവം ആശുപത്രിയില്‍ തന്നെ ആക്കണം. കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പ് കൃത്യസമയത്ത് നല്‍കണം. ഗര്‍ഭകാലഘട്ടത്തിലും പ്രസവസമയത്തും ആരോഗ്യം സംരക്ഷിക്കണമെന്നും  മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
'മാതൃ - ശിശു സംരക്ഷണം കേരളത്തില്‍ വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും' വിഷയത്തില്‍ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എസ് ചിന്ത  ക്ലാസ് അവതരിപ്പിച്ചു. 'അമ്മയുടെ ആരോഗ്യ സംരക്ഷണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും' വിഷയത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍റ്റന്റ്  എസ് ഡോ. അശ്വതി പ്രസാദും 'കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും' വിഷയത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. അഞ്ജു ആന്‍ ജോര്‍ജും ക്ലാസ് നയിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍ മോഡറേറ്ററായി.  എം സി എച്ച് ഓഫീസര്‍ ഷീജത്ത് ബീവി, ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date