Skip to main content

മലമ്പനി: പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

മഴക്കാലത്ത് മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത വര്‍ധിച്ച് രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റെയും മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിങ് ടീമിന്റെയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടെയും അതിഥി തൊഴിലാളികളുടെയും രക്തപരിശോധന, കെട്ടിട നിര്‍മാണ സ്ഥലങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണം, കിണറുകളും കുടിവെള്ള ടാങ്കുകളും വലയിട്ട് സുരക്ഷിതമാക്കല്‍, തീരപ്രദേശങ്ങളിലെ കിണറുകളില്‍ ഗപ്പി മത്സ്യം നിക്ഷേപിക്കല്‍, കൊതുക്, കൂത്താടി നശീകരണത്തിനായി സ്പ്രേയിങ്, എല്ലാ വാര്‍ഡുകളിലും കൂത്താടി നശീകരണം, ബോധവത്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ മലമ്പനി പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീവേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ഇതര സംസ്ഥാനങ്ങളോ കേരളത്തിന്റെ പുറത്തെ സ്ഥലങ്ങളോ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ മലമ്പനിയുടെ രക്തപരിശോധന നടത്തണം. സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിയുടെ രോഗനിര്‍ണയവും ചികിത്സയും സൗജന്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

- രാത്രി ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.
- തീരപ്രദേശങ്ങളില്‍ മലമ്പനി പകര്‍ത്തുന്ന കൊതുകിന്റെ സാന്ദ്രത കൂടിവരുന്നതിനാല്‍ ഇവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരും രാത്രി കൈകാലുകള്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
- എല്ലാ പ്രദേശങ്ങളിലും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക.
- കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുക.
- കിണറുകള്‍, ടാങ്കുകള്‍ എന്നിവ വലയിട്ട് സുരക്ഷിതമാക്കുക.
- കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക.

date