Skip to main content

കേരള കെയർ: കിടപ്പുരോഗികൾക്ക് സ്നേഹസ്പർശവുമായി പാലിയേറ്റീവ് ഗ്രിഡ്

 

 

ജൂൺ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും 

 

 

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കുമ്പോൾ പുറത്തൊക്കെ കറങ്ങി നടന്നു മടങ്ങിയെത്തുന്നത് മനസിനു സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടുന്ന സാഹചര്യം ഉണ്ടായാലോ? സാമൂഹിക ജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും അത്. കടുത്ത മാനസിക സംഘർഷത്തിലേക്കും വിഷാദ രോഗത്തിലേക്കുമെല്ലാം തള്ളിവിടാൻ അതുമതി. ഒറ്റപ്പെടലിൻ്റെ വേദന ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു വിഭാഗമാണു രോഗങ്ങളും അപകടങ്ങളും മറ്റും മൂലം ചക്രക്കസേരയിലും കിടക്കയിലുമായി ജീവിതം തള്ളി നീക്കേണ്ടി വരുന്ന കിടപ്പു രോഗികൾ. ഇവർക്ക് സാന്ത്വനമേകുകയാണ് കേരള സർക്കാർ. 

 

കിടപ്പുരോഗികളായ എല്ലാവർക്കും പരിചരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള കെയർ - പാലിയേറ്റിവ് കെയർ ഗ്രിഡ് എന്ന സാമൂഹിക പാലിയേറ്റീവ് പരിചരണ സംവിധാനമാണ് സർക്കാർ അവതരിപ്പിക്കുന്നത്.

 

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിലൊന്നായ കേരള കെയർ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 28-ന് കളമശ്ശേരി രാജഗിരി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലോകത്തിനു കേരളം നൽകുന്ന മറ്റൊരു മാതൃകയായി പാലിയേറ്റീവ് കെയർ ഗ്രിഡ് മാറുമെന്ന് ഉറപ്പാണ്. രോഗികൾക്കു സമഗ്രമായ പരിചരണവും സഹായവും ഉറപ്പാക്കുന്ന ഈ സംരംഭം ആരോഗ്യ മേഖലയിലും സാമൂഹിക സേവനത്തിലും പുതിയ ഒരു മാനദണ്ഡം തന്നെയാണ് സൃഷ്ടിക്കുക.

 

 *പാലിയേറ്റീവ് കെയറിൻ്റെ കേരള മോഡൽ

 

പാലിയേറ്റീവ് പരിചരണ രംഗത്തു ലോകത്തിനു തന്നെ മാതൃകയായി മാറാൻ പോകുന്ന സംസ്ഥാന സർക്കാരിൻ്റെ മറ്റൊരു ഇടപെടലാണ് കേരള കെയർ. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി ആരോഗ്യ മേഖലയിലെ കേരളത്തിൻ്റെ യശസ്സ് ഒരു പടി കൂടി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

 

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിൻ്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പ്രകാരമാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ എല്ലാ രോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ - സർക്കാർ ഇതര സംവിധാനങ്ങളും ഗ്രിഡിൻ്റെ ഭാഗമാകും. രോഗികളുടെ പരിചരണ വിവരങ്ങളും ആവശ്യങ്ങളും ഗ്രിഡിൽ ചേർക്കുന്നതിനാൽ വിവിധ സംവിധാനങ്ങളുടെ സഹായത്തോടെ അവർക്കു വേണ്ട പരിചരണം ഉറപ്പുവരുത്താനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയുമെന്നതാണു പ്രത്യേകത.

 

യാതൊരു ലാഭേച്ഛയുമില്ലാത്ത ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാണ് കേരള കെയർ പദ്ധതിയുടെ നെടുംതൂൺ. ഇവർ രോഗികളുമായി അടുത്ത് ഇടപഴകുന്നതിനാൽ ഒറ്റപ്പെടൽ മൂലമുണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കാനും ജീവിത സാഹചര്യം ഉയർത്താനും സാധിക്കും.

 

 * പാലിയേറ്റീവ് കെയർ: ആശ്വാസത്തിന്റെ സ്നേഹ സ്പർശം

 

അത്യന്തം വേദനയിലും പ്രയാസത്തിലുമുള്ള രോഗികൾക്ക് ആശ്വാസത്തിൻ്റെ സ്നേഹ സ്പർശമാണ് പാലിയേറ്റീവ് കെയർ വഴി ഒരുക്കുന്നത്. ഗുരുതര രോഗങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്നവർക്കും കുടുംബങ്ങൾക്കും ശാരീരികവും, മാനസികവും, സാമൂഹികവും, ആത്മീയവുമായിട്ടുള്ള പിന്തുണ നൽകി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പാലിയേറ്റീവ് പരിചരണം കൊണ്ട് അർത്ഥമാക്കുന്നത്.

 

ദീർഘകാല രോഗങ്ങൾ മൂലം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പരസഹായം ആവശ്യമുള്ള എല്ലാവർക്കും ഗുരുതര രോഗപീഡകൾ അനുഭവിക്കുന്നവർക്കും പാലിയേറ്റീവ് കെയർ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

കുടുംബാന്തരീക്ഷത്തിൽ തന്നെ അനുകമ്പാപൂർണമായ വ്യക്തി-കുടുംബ കേന്ദ്രീകൃത പിന്തുണ ഉറപ്പാക്കും വിധം പാലിയേറ്റീവ് പരിചരണം നൽകുന്നതിൽ ഹോം കെയർ സേവനങ്ങൾ നിർണായകമായ പങ്കുവഹിക്കുന്നു. അതോടൊപ്പം, പരിശീലനം ലഭിച്ച ആരോഗ്യ പരിചരണ വിദഗ്ധരുടെ സഹായത്തോടെ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിചരണം നൽകുന്നതിൽ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് ഈ സേവനങ്ങൾ കരുത്ത് പകരുന്നു. ഇതിലൂടെ ജീവിത നിലവാരവും അന്തസ്സും ഉറപ്പുവരുത്തുന്നു.

 

 * കേരള കെയർ ഒരു സാമൂഹിക ദൗത്യം

 

കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തിലധികം കിടപ്പു രോഗികളാണ് സംസ്ഥാനത്തുള്ളത്. അതായത് 3000 പേരിൽ 100 പേർ രോഗികളാണ്. സ്വന്തം ആവശ്യങ്ങൾക്കായി ചുറ്റുമുള്ളവരുടെ ആശ്രയം തേടേണ്ടി വരുന്നവരാണ് ഇവർ. ഇവർക്ക് വേണ്ട പരിചരണവും പിന്തുണയും ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്.

 

രോഗികൾക്ക് സമഗ്ര പരിചരണം ഉറപ്പുവരുത്തുന്നതിനായി, ആരോഗ്യ പരിചരണ വിദഗ്ധരുടെ സഹായത്തോടെ, സമൂഹവും സന്നദ്ധ സേവകരും ഒത്തുചേർന്ന് പിന്തുണ നൽകുന്ന, വ്യക്തി-കുടുംബ കേന്ദ്രീകൃതമായ സമീപനമാണ് സാമൂഹിക അടിസ്ഥാനത്തിലുള്ള പാലിയേറ്റീവ് കെയർ പിന്തുടരുന്നത്.

അതുകൊണ്ട് തന്നെ സർക്കാരിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പരിചരണ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ, സമൂഹവും സന്നദ്ധ സേവകരും ഒത്തുചേർന്നാണ് കേരള കെയർ പാലിയേറ്റീവ് ഗ്രിഡ് പദ്ധതി നടപ്പാക്കുന്നത്.

 

 * സംയോജിത പ്രവർത്തന മാതൃക

 

സർക്കാർ - സർക്കാർ ഇതര സംവിധാനങ്ങളെ കോർത്തിണക്കിയുള്ള മാതൃകാപരമായ പ്രവർത്തന രീതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് ഗ്രിഡ് പ്രവർത്തിക്കുക. അതത് പ്രദേശങ്ങളിലെ കിടപ്പുരോഗികളുടെ വിവരശേഖരണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ആയുർവേദ ആശുപത്രികൾ, ഹോമിയോ ഡിസ്പെൻസറികൾ എന്നിവയെല്ലാം കേരള കെയറിൻ്റെ ഭാഗമായിരിക്കും.

 

എല്ലാ കിടപ്പ് രോഗികൾക്കും മാസത്തിലൊരിക്കൽ വീടുകളിലെത്തി പരിചരണം നൽകും. അതോടൊപ്പം മാനസിക സാമൂഹിക പിന്തുണ നൽകുന്നതിനായി ആഴ്ചയിലൊരിക്കൽ സന്നദ്ധ പ്രവർത്തകരും രോഗികളെ സന്ദർശിക്കും. ഒരു രോഗിക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

 

നിലവിൽ സംസ്ഥാനത്തെമ്പാടുമായി സർക്കാർ മേഖലയിലെ 1500-ലധികം യൂണിറ്റുകളും സന്നദ്ധ മേഖലയിലെ 500-ലധികം യൂണിറ്റുകളും വീടുകളിൽ എത്തി രോഗികൾക്ക് വേണ്ട നഴ്സിങ്, മെഡിക്കൽ പരിചരണം നൽകുന്നുണ്ട്. ആയിരത്തിലധികം യൂണിറ്റുകൾ അവർക്ക് വേണ്ട മാനസിക സാമൂഹിക പിന്തുണകളും നൽകുന്നുണ്ട്. ഇവയെല്ലാം പാലിയേറ്റീവ് ഗ്രിഡിന്റെ ഭാഗമായിരിക്കും.

 

സന്നദ്ധ സംഘടനകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രാഥമിക രജിസ്‌ട്രേഷനും ആരോഗ്യ സേവനങ്ങൾ നൽകുന്നവർക്ക് ആരോഗ്യ വകുപ്പിൻ്റെ രജിസ്ട്രേഷനും നൽകുന്നുണ്ട്.

 

 * വിപുലമായ സേവനങ്ങൾ

 

കേരള കെയർ പാലിയേറ്റീവ് ഗ്രിഡ് വഴി രോഗികൾക്ക് വിപുലമായ സേവനങ്ങളാണ് ഉറപ്പ് നൽകുന്നത്. ഡോക്ടർമാരും നേഴ്സുമാരും വീടുകളിലെത്തി ആവശ്യമായ നഴ്സിങ്, മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കും. മരുന്നുകളും പരിചരണ സാമഗ്രികളും കംഫർട്ട് ഉപകരണങ്ങളുമെല്ലാം വീടുകളിൽ എത്തിച്ചു നൽകും. ആവശ്യഘട്ടങ്ങളിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ഔട്ട്-പേഷ്യൻ്റ്, ഇൻ പേഷ്യൻ്റ് സൗകര്യങ്ങൾ, സന്നദ്ധപ്രവർത്തകരുടെ പിന്തുണ, ഡൊമസിലിയറി നഴ്സിങ് കെയർ തുടങ്ങിയ സേവനങ്ങൾ എല്ലാം രോഗികൾക്ക് എളുപ്പത്തിൽ ലഭിക്കും.

 

 * സർവ്വസജ്ജരായ സന്നദ്ധ പ്രവർത്തകർ

 

കേരള കെയർ പദ്ധതിയുടെ നെടുംതൂണാണ് സർവ്വസജ്ജരായ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകർ. രോഗികളെ വീട്ടിൽ സന്ദർശിച്ച് അവർക്ക് വേണ്ട മാനസിക സാമൂഹിക പിന്തുണ നൽകുക എന്നതാണ് സന്നദ്ധ പ്രവർത്തകരുടെ പ്രധാന ചുമതല. ഇതോടൊപ്പം ഗ്രിഡുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും ആവശ്യമെങ്കിൽ ഇവരുടെ സഹായം തേടും.

 

നിലവിൽ 7500-ലധികം ആളുകളാണ് ഈ സന്നദ്ധ സേനകളിൽ അംഗങ്ങളായിട്ടുള്ളത്. ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും തങ്ങളുടെ വീടിനു സമീപത്തുള്ള രോഗികൾക്ക് വേണ്ടി ചിലവഴിക്കാൻ തയ്യാറുള്ള സന്നദ്ധ പ്രവർത്തകരെ ഗ്രിഡിന്റെ ഭാഗമാക്കും. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ഓരോ രോഗികളുടെയും സമീപത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകൻ്റെയെങ്കിലും സാന്നിധ്യം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സന്നദ്ധ പ്രവർത്തകരാവാൻ ആഗ്രഹിക്കുന്നവർക്ക് https://sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

date