Skip to main content

*തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട്*

 

-206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട് ജില്ല.

 

2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയിൽ സൃഷ്ടിച്ചത്. ഇതു വഴി 147.75 കോടി രൂപ കൂലി,  51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചിലവഴിച്ച് 61051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചിട്ടുണ്ട്.

 

ജില്ലയിൽ 22442 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ഇതിൽ 11452 കുടുംബങ്ങൾ 100 ദിനം പൂർത്തീകരിക്കുകയും ചെയ്തു.

 

51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ചെലവഴിച്ചതിലൂടെ 606 റോഡ്, 28 കള്‍വേർട്ട്, 31 ഓവുചാൽ, 8 സ്കൂളുകള്‍ക്ക് ചുറ്റുമതില്‍, 19 സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് വര്‍ക്ക്ഷെഡ്, 182 ജലസേചന കുളങ്ങള്‍, മൂന്ന് അങ്കണ്‍വാടി കെട്ടിടങ്ങൾ തുടങ്ങി ഗ്രാമീണ അടിസ്ഥാന  സൗകര്യം ഉറപ്പ് വരുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി. ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് 1633 സോക്ക്പിറ്റുകളും 272 കംമ്പോസ്റ്റ് പിറ്റുകളും 78 മിനി എംസിഎഫ്-കളും നിര്‍മ്മിച്ചു.  

 

ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് തൊഴിൽ, സമയബന്ധിതമായി കൂലി, പ്രവൃത്തികളുടെ പൂര്‍ത്തീകരണം, ജിയോടാഗിങ്, നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻഎംഎംഎസ്), മെറ്റീരിയൽ ഘടകം കൂടുതൽ വിനിയോഗിക്കൽ, വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കൽ, സുഭിക്ഷ കേരളം ശുചിത്വ കേരളം പദ്ധതിയിലുള്ള പുരോഗതി, കുടുംബശ്രീ  ഗ്രൂപ്പുകൾക്കുള്ള വർക്ക്‌ ഷെഡ് നിർമാണം, അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങൾ  സൃഷ്ടിക്കൽ തുടങ്ങി പദ്ധതിയിലെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോഴാണ്  ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭ്യമായത്.

 

മണ്ണ്-ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്താനും പദ്ധതി സഹായിച്ചു.  സമൂഹത്തില്‍ അവശത അനുഭവിക്കുന്ന 1200 ഓളം കുടുംബങ്ങള്‍ക്ക് തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, തീറ്റപുല്‍കൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ നല്‍കുന്നതിനും ഇതിലൂടെ സാധിച്ചു.  

 

ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിക്കാന്‍  ജില്ലക്ക് സാധിച്ചത്

date