Skip to main content
.

കരീപ്ര സർക്കാർ ആയുർവേദ ഡിസ്‌പെൻസറിക്കായി പുതിയ കെട്ടിടം സമർപ്പിച്ചു ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം തുടരുന്നു: മന്ത്രി കെ എൻ ബാലഗോപാൽ

 

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം തുടരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കരീപ്ര ഇടയ്ക്കിടത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഡിസ്‌പെൻസറിക്ക് ലഭിച്ച കായകൽപ്പ പുരസ്കാരവും ഇതര അംഗീകാരങ്ങളും സ്ഥാപനത്തിന്റെ മികവിന് തെളിവാണ്. യോഗപരിശീലനം ഉൾപ്പെടെ ഇവിടെ നൽകുന്നുണ്ട്. പശ്ചാത്തലസൗകര്യം ഒരുക്കുന്നതിനൊപ്പം സേവനങ്ങളും അനുദിനം മെച്ചപ്പെടുത്തുന്നു. ജില്ലാ ആശുപത്രിയിൽ പ്രധാന ബ്ലോക്കിന്റെ നിർമാണം ആരംഭിച്ചു.  കൊട്ടാരക്കരയിൽ ആയുഷ് പദ്ധതിയുടെ ഭാഗമായി 10.5 കോടി രൂപ വിനിയോഗിച്ച് പുതിയ താലൂക്ക് ആശുപത്രി ഉയരും.

കോഴിക്കോട് അവയവദാനത്തിനു വേണ്ടി പ്രത്യേകകേന്ദ്രം ഒരുങ്ങുന്നു.  ഹൃദയസംബന്ധ ശസ്ത്രക്രിയകളുടെ പ്രധാനകേന്ദ്രമായി കോട്ടയം മെഡിക്കൽ കോളേജ് മാറി. 14 ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കിയ പുതിയ ബ്ലോക്ക്‌ ഉടൻ ആരംഭിക്കും. സാധാരണക്കാരന് കുറഞ്ഞ ചെലവിൽ ചികിത്സ നേടാൻ കഴിയുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കാരുണ്യ പദ്ധതിയിലൂടെ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യചികിത്സ ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്; അംഗം എം എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ കെ എസ് പ്രിയ,  മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date