നവീകരിച്ച ഞാറക്കൽ ജയ്ഹിന്ദ് മൈതാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു
നവീകരിച്ച ഞാറക്കൽ ജയ്ഹിന്ദ് മൈതാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
അടുത്തഘട്ടത്തിൽ മൈതാനത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ കായിക നയത്തിൻ്റെ ഭാഗമായി കായികതാരങ്ങൾക്കും കായിക മേഖലക്കും ഉണർവേകുന്നതിനായി ആവിഷ്കരിച്ച ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് ജയ്ഹിന്ദ് മൈതാനം നവീകരിച്ചതെന്നും വ്യക്തമാക്കി.
വൈപ്പിൻ കരയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു മൈതാനത്തിന്റെ നവീകരണം. ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഇതിൽ 50 ലക്ഷം രൂപ കായിക വകുപ്പിൽ നിന്നും 50 ലക്ഷം രൂപ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഫുട്ബോൾ, വോളിബോൾ, ബാഡ്മിൻറൺ തുടങ്ങിയ കായിക മത്സരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മൾട്ടിപർപ്പസ് മഡ് കോർട്ട്, ക്രിക്കറ്റ് പരിശീലന പിച്ച്, ഫെൻസിംഗ്, ഡ്രയിനേജ്, നടപ്പാത തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്റ്റേഡിയത്തിന്റെ നവീകരണം പൂർത്തിയായത്.
ചടങ്ങിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി.
പരിപാടിയോട് അനുബന്ധിച്ച് നടന്ന ഷൂട്ടൗട്ട് മത്സരം കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നവീകരണ പ്രവർത്തനങ്ങളുടെ കരാറുകാരനായിരുന്ന എൻ.കെ അഷറഫിനെ ആദരിച്ചു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജു, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ പി.കെ അനിൽകുമാർ, മുൻ ദേശീയ ഫുട്മ്പോൾ താരം സി.വി സിന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.എസ് നവ്യ, തൃതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments