Skip to main content

ആതവനാട് ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു

സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി പുനരധിവാസ മാതൃകാ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട മലപ്പുറം ജില്ലയിലെ ആതവനാട് 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ്-സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ.അബ്ദുല്‍ ഗഫൂറിന്റെ പ്രതിനിധി എ.കെ.മുസ്തഫ മലപ്പുറം ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 69 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാരുടെ പുനരധിവാസം, ചികിത്സ, തെറാപ്പി, കൗണ്‍സിലിങ് യൂണിറ്റുകള്‍, വൊക്കേഷണല്‍ ട്രെയിനിങ്, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങി ഭിന്നശേഷി വിഭാഗത്തിന്റെ സര്‍വതോമുഖ വികസനത്തിന് ഉതകുന്ന രീതിയില്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ പ്രാഥമിക ഘട്ടത്തില്‍ അഞ്ചു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയ്ക്കും സമീപ ജില്ലകള്‍ക്കും പ്രയോജനം കിട്ടുന്ന ഈ പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി നടപ്പിലാക്കും. മലപ്പുറം ജില്ലയില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായി ഭിന്നശേഷി വിവരശേഖരണത്തിനായി എം സഹജീവനം എന്ന പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്രിയുടെ പ്രതിനിധി യോഗത്തില്‍ അഭിപ്രായപ്പെട്ടു. 

 

ജില്ലയിലെ എല്ലാ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുനരാരംഭിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.ആവശ്യപ്പെട്ടു. ജില്ലയില്‍ ആരോഗ്യമേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയാറാക്കി ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. 

 

ദേശീയപാതയില്‍ ടോള്‍ ബൂത്തിന് സമീപമുള്ള ആളുകളെയും ദിവസേന സര്‍വീസ് നടത്തുന്ന ബസുകളെയും ടോളില്‍ നിന്ന് ഒഴിവാക്കണമന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.ആവശ്യപ്പെട്ടു. മാത്രമല്ല, ഉണ്യാല്‍, ചുങ്കം പ്രദേശങ്ങളില്‍ മതിയായ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാല്‍ മഴവെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യം ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണം എന്നിവയുടെ സഹകരണത്തോടെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. 

 

തിരൂര്‍ നിയോജക മണ്ഡലത്തിലെ പി.ഡബ്ലിയു.ഡി.റോഡുകളില്‍ സീബ്രാലൈനുകള്‍ മാഞ്ഞ് അപകടങ്ങള്‍ പതിവാകുന്നതിനാല്‍ ഉടന്‍ തന്നെ ലൈനുകള്‍ പുന8സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് എം.എല്‍.എ.ആവശ്യപ്പെട്ടു. റോഡും യാത്രാ സൗകര്യവും വികസിക്കുന്നതിന്റെ ഗുണഫലം സാധാരണയാത്രക്കാര്‍ക്കും ലഭ്യമാകണമെന്നും പുത്തനത്താണി ബസ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി.ബസ് കയറാനും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാനുമുള്ള സാഹചര്യം ഉണ്ടാവണമെന്നും ദേശീയപാത വികസനത്തിന്റെ പേരില്‍ സാധാരണ യാത്രക്കാരുടെ അവകാശം ഹനിക്കപ്പെടരുതെന്നും എം.എല്‍.എ.പറഞ്ഞു. 

 

ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായി തിരൂര്‍ നിയോജക മണ്ഡലത്തില്‍ തകര്‍ന്ന റോഡുകള്‍ ഡിസംബറോടെ പുനരുദ്ധരിക്കുമെന്ന് കേരള വാട്ടര്‍ അതോരിറ്റി പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.എം.എല്‍.എ.കുറുക്കോളി മെയ്തീനാണ് വിഷയമുന്നയിച്ചത്. നടപടികളില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് എം.എല്‍.എ.ആവശ്യപ്പെട്ടു. തിരുനാവായ പാലത്തിന് സമീപം ആര്‍.ബി.ഡി.സി.കെ.യുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തി കയ്യേറി മതില്‍ കെട്ടിയതില്‍ കയ്യറ്റം ഒഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവ് 2024 ല്‍ ലഭിച്ചതിന് ശേഷവും കയ്യേറ്റം ഒഴിപ്പിക്കാത്ത വിഷയത്തിലാണ് എം.എല്‍.എയുടെ പ്രതികരണം. 

 

മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ ഒന്‍പതു പുതിയ സര്‍വീസുകള്‍ കൂടി രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി.ജില്ലാ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. സര്‍വീസ് നടത്തുന്നതിനാവശ്യമായ ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട ഓഫീസര്‍ പറഞ്ഞു. അഡ്വ.എം.റഹ്‌മത്തുല്ലയാണ് വിഷയമുന്നയിച്ചത്. പ്രീ-പ്രൈമറി സ്‌കൂളുകളിലെ അധ്യാപക നിയമനം വേഗത്തിലാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു. 

 

താനൂര്‍ ഗവ.കോളെജ്, താനൂര്‍ സിമെറ്റ് നഴ്‌സിങ് കോളെജ് എന്നിവിടങ്ങളില്‍ മതിയായ ക്ലാസ് റൂമുകള്‍ ഇല്ലാത്ത സാഹചര്യം ഉണ്ടെന്ന് പി.കെ.നവാസ് എം.എല്‍.എ.യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ വികസന സമിതിയോഗത്തില്‍ ഉന്നയിച്ച വിവിധ വിഷങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍കൈയെടുത്ത ജില്ലാ കളക്ടര്‍, എ.ഡി.എം, വിവിധ ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവരെ എം.എല്‍.എ.യോഗത്തില്‍ അഭിനന്ദിച്ചു. 

 

ചങ്ങരംകുളം ടൗണ്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടിയെടുക്കണമെന്ന് ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി.യുടെ പ്രതിനിധി ഇബ്രാഹിം മുതൂര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സര്‍വേയര്‍മാരുടെ ഒഴിവുകള്‍ നികത്തി താലൂക്ക് സര്‍വേയുടെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടിയെടുക്കണമെന്നും എം.പി.യുടെ പ്രതിനിധി പറഞ്ഞു.പാസ്‌പോര്‍ട്ട് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര ബസുകള്‍ക്ക് സര്‍വീസ് റോഡില്‍ കയറുന്നതിനാവശ്യമായ സൗകര്യം ഇപ്പോഴില്ലാത്തതിനാലാണ് ബസുകള്‍ സര്‍വീസ് റോഡ് വഴി പോകാത്തതെന്നും ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബുധനാഴ്ച യോഗം ചേരുമെന്നും മലപ്പുറം ആര്‍.ടി.ഒ.യോഗത്തില്‍ അറിയിച്ചു. ദീര്‍ഘദൂര ബസുകള്‍ ദേശീയപാത സര്‍വീസ് റോഡില്‍ കയറാത്തതില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസത്തില്‍ പരിഹാരം വേണമെന്ന് എം.പി.യുടെ പ്രതിനിധായാണ് ആവശ്യപ്പെട്ടത്.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അപേക്ഷ നിരസിച്ചാല്‍ അത് അപേക്ഷകനെ അറിയിക്കുന്നതിനുള്ള മെസേജിങ് സംവിധാനം ആരംഭിക്കുമെന്നും എ.ഡി.എം.യോഗത്തില്‍ അറിയിച്ചു.ടി.പി.അഷ്‌റഫലി എം.എല്‍.എ.യാണ് വിഷയമുന്നയിച്ചത്. 

 

ജല്‍ജീവന്‍ പദ്ധതിക്കായി പൊളിച്ച ജില്ലാ പഞ്ചായത്ത് റോഡുകള്‍ വേഗത്തില്‍ പുനരുദ്ധരിക്കണമെന്നും സ്‌കൂളുകളില്‍ അധ്യാപക നിയമനം വേഗത്തിലാക്കണമന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി അവശ്യപ്പെട്ടു. 

 

ജനസാക്ഷ്യം അദാലത്ത്, ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി ലഭിച്ച എല്ലാ പരാതികളും ഉടന്‍ പരിഹരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എം.പി.ഫണ്ട് വിനിയോഗത്തില്‍ മികച്ച നിര്‍വഹണ ഉദ്യോഗസ്ഥനായ പെരുമ്പടപ്പ് ബി.ഡി.ഒ.യെ യോഗത്തില്‍ ആദരിച്ചു. ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതി യോഗത്തില്‍ എം.എല്‍.എ.മാരായ അഡ്വ.എം.റഹ്‌മത്തുല്ല, കുറുക്കോളി മൊയ്തീന്‍, പി.കെ.നവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, എ.ഡി.എം. പി.ഒ.സാദിഖ്, പ്ലാനിങ് ഓഫീസര്‍ ടി.വി.ഷാജു എന്നിവരും മന്ത്രിമാരായ പി.കെ.ബഷീര്‍, പി.കെ.കുഞ്ഞാലിക്കുട്ടി, വി.ഇ.അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ പ്രതിനിധികളും എം.പി.മാരായ ഡോ.എം.പി.അബ്ദുസമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.

date