കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി
#തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഓൺലൈൻ ടിക്കറ്റ് വിതരണം ആരംഭിച്ചു#
കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, വർക്കല പാപനാശം, ശംഖുംമുഖം കടപ്പുറം തുടങ്ങി ജില്ലയിലെ നൂറ്റമ്പതിലേറെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും ചടങ്ങുകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 2 മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.
ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഇത്തവണ 25,000 ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ തിരക്ക് നിയന്ത്രിക്കുന്നതിനും തർപ്പണം തടസമില്ലാതെ നടത്തുന്നതിനുമായി 20 കൗണ്ടറുകളും 8 സെഗ്മെന്റുകളും 250 പുരോഹിതന്മാരെയും സജ്ജമാക്കിയിട്ടുണ്ട്. തിരുവല്ലത്ത് തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. online.travancoredevaswomboard.org വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇത് ആദ്യമായാണ് ഓൺലൈൻ ബുക്കിംഗ് സേവനം കർക്കടക വാവിന് തിരുവല്ലത്തു ഏർപ്പെടുത്തുന്നത്. ബലി തർപ്പണ ചടങ്ങ് ആരംഭിക്കുന്നതിനു തൊട്ട് മുൻപ് വരെ ഓൺലൈൻ ടിക്കറ്റ് സേവനം ലഭ്യമാകും.
വർക്കല പാപനാശം കടപ്പുറത്ത് 30,000 ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇവിടെ ബലിതർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. സുരക്ഷ മുൻനിർത്തി മുഴുവൻ സമയ ലൈഫ് ഗാർഡ് സേവനവും തീരത്ത് പ്രത്യേക സുരക്ഷാ വേലിയും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
7,000 ഭക്തരെ പ്രതീക്ഷിക്കുന്ന ശംഖുംമുഖം കടപ്പുറത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ കഠിനംകുളം മഹാവിഷ്ണു ക്ഷേത്രം, അരുവിക്കര ദേവീക്ഷേത്രം, കേരളാദിത്യപുരം കേളമംഗലം മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിലും കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്.
- Log in to post comments