Skip to main content

പിറവം വള്ളംകളി ഒക്ടോബര്‍ 17 ന്

 

പ്രസിദ്ധമായ പിറവം വള്ളംകളി മത്സരം ഒക്ടോബര്‍ 17 ന് നടക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായും ടൂറിസംവകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ഭാഗമായും മൂവാറ്റുപുഴയാറില്‍ അരങ്ങേറുന്ന ജലമേളയില്‍ നെഹ്‌റു ട്രോഫിയില്‍ ഒന്നാമതെത്തിയ ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ മാറ്റുരയ്ക്കാനെത്തും.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, കെ. കരുണാകരന്‍, മുന്‍മന്ത്രി ടി.എം. ജേക്കബ്, പിറവം പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉമാദേവി അന്തര്‍ജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണു വിജയികളെ കാത്തിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാനതല സംഘാടക സമിതിയോഗത്തില്‍ മന്ത്രിമാരായ അനൂപ് ജേക്കബ്, എം. ലിജു, എം.എല്‍.എമാരായ ടി.ജെ. വിനോദ്, സജി ചെറിയാന്‍, ഉല്ലാസ് കോവൂര്‍, പിറവം നഗരസഭാധ്യക്ഷന്‍ കെ.ആര്‍. പ്രദീപ്കുമാര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന തുടങ്ങിയവര്‍ സംബന്ധിച്ചു.

date