Skip to main content
പടക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച  ജില്ലാതല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് വ്യാവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍  സംസാരിക്കുന്നു 

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ റൈസ് പാര്‍ക്ക് ആരംഭിക്കും: മന്ത്രി ഇ.പി ജയരാജന്‍

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് കേരളത്തില്‍ മൂന്നിടങ്ങളില്‍ റൈസ് പാര്‍ക്ക് ആരംഭിക്കുമെന്നും ഇതുവഴി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മുഴുവന്‍ അരിയും ശേഖരിച്ച് കുത്തരിയാക്കി 25 കിലോയുടെ പായ്ക്ക് സിവില്‍ സപ്ലൈയ്‌സിനോ കണ്‍സ്യൂമര്‍ഫെഡിലേക്കും നല്‍കുമെന്നും അധികം വരുന്നവ വില്‍ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പടക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച  ജില്ലാതല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് നെല്ലറയിലും കുട്ടനാട്, തൃശ്ശൂര്‍ എന്നിവടങ്ങളിലാണ് റൈസ് പാര്‍ക്ക്  ആരംഭിക്കുന്നത്. കൂടാതെ തവിടില്‍ നിന്ന് എണ്ണ ഉത്പാദിക്കുകയും ഉമി കത്തിച്ച് കരിയാക്കി കയറ്റുമതിചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിവകുപ്പുമായി സഹകരിച്ച് ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ നല്‍കും. ഇതുവഴി 3 വര്‍ഷം കൊണ്ട് 10 ലക്ഷം തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കും. ചകിരിച്ചോറ് സംസ്‌കരിച്ച് കമ്പോസ്റ്റാക്കി വിപണിയില്‍ എത്തിക്കും. മലബാര്‍ ബ്രാന്‍ഡ് കാപ്പി വയനാട് കേന്ദ്രീകരിച്ച് ഉത്പാദിപ്പിക്കും. ഇതുവഴി കാര്‍ബണ്‍ സീറോ കാപ്പി നാലിരട്ടി വിലക്കൂടുതലില്‍ വില്‍ക്കാന്‍ സാധിക്കും. ചട്ടങ്ങളില്‍  ഭേദഗതി വരുത്തി ഒരു മാസത്തിനുള്ളില്‍ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ആരോഗ്യ വകുപ്പില്‍നിന്നുള്ള  അനുമതി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. കേരളത്തെ റബ്ബര്‍ അധിഷ്ഠിത വ്യവസായമാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 4 മണിക്കൂര്‍ കൊണ്ട് 150 കിലോമീറ്റര്‍ വേഗതയില്‍ എത്താനുള്ള അതിവേഗ റെയില്‍വേ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പണി 2021-22ഓടെ ആരംഭിക്കുമെന്നും 7 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് 65 ലക്ഷം എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യും. കൂടാതെ പാചകവാതക വിതരണരംഗത്ത് രംഗത്ത് വലിയതോതിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഗെയില്‍ പൈപ് ലൈന്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. അതേസമയം 20,000 കോടി രൂപയുടെ  റോഡുകളുടെ നാശ നഷ്ടമാണ് പ്രളയത്തിലൂടെ ഉണ്ടായത്. ഇതില്‍ പകുതിയിലധികവും നവീകരിച്ചുകഴിഞ്ഞു. 

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തികരിച്ചവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ എല്ലാം തന്നെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള ഒട്ടേറെ പദ്ധതികളാണ് ഈ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതിനുശേഷം നടപ്പിലാക്കിയിട്ടുള്ളതെന്നും തറക്കലിട്ട് തറക്കല്ല് നശിപ്പിക്കുന്നതിലല്ല  ഇട്ട തറക്കല്ല് എല്ലാം പൂര്‍ത്തിയാക്കുന്നതിനാണ് ഈ ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ വില്ലേജില്‍ നിന്നും 4.31 ഏക്കര്‍ ഭൂമിയും മടിക്കൈ പഞ്ചായത്തിലുള്ള ഭൂമിയുമാണ് മടിക്കൈ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും ഇപ്പോള്‍ വ്യവസായ വകുപ്പിലേക്ക് കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

 

date