Skip to main content

കേരള മുഖ്യമന്ത്രിക്ക് നന്ദിപറയാന്‍  കന്യാകുമാരിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ 

ഓഖി ചുഴലിയില്‍ നിന്നു രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കന്യാകുമാരിയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. രക്ഷപ്പെട്ട ചിലര്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി വിവരമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പു നല്‍കിയത്.

ഏതാനും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.  ഡി.എന്‍.എ പരിശോധന വഴി ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. ഓഖി ചുഴലിയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നന്ദി പറയാനാണ് ഇരുപത്തിയഞ്ചോളം മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. കേരള അതിര്‍ത്തിയിലെ കടലില്‍ നിന്ന് രക്ഷാസേനയുടെ സഹായം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ അഞ്ചുപേരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ തങ്ങളുടെ അനുഭവം വിവരിച്ചു. ദുരന്തബാധിതര്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ സമഗ്രമായ സഹായ പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല. മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരള സര്‍ക്കാര്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരും 20 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കേരളത്തിന്റെ ഇടപെടല്‍ കൊണ്ടാണ് ഇത്രയെങ്കിലും ലഭിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

സിപിഐഎം കന്യാകുമാരി ജില്ലാ സെക്രട്ടറി എന്‍. മുരുകേശന്‍, മുന്‍ എം.പി. എ.വി. ബെല്ലാര്‍മിന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നൂര്‍മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് 25 ഓളം മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

പി.എന്‍.എക്‌സ്.5439/17

 

date