Skip to main content

ജനകീയം ഈ അതിജീവനം' പൊതുസംഗമം:  പ്രളയ ദുരന്തം നേരിടുന്നതില്‍ കേരളം അത്ഭുതം സൃഷ്ടിച്ചു;  മന്ത്രി എ കെ ശശീന്ദ്രന്‍

 

 

പ്രളയ ദുരന്തം നേരിടുന്നതില്‍ കേരളം അത്ഭുതമാണ് സൃഷ്ടിച്ചതെന്ന അംഗീകാരമാണ് സര്‍ക്കാറിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലഭിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനകീയം ഈ അതിജീവനം എന്ന സാമൂഹിക സംഗമം ഉദ്ഘാടനം താമരശേരിയില്‍ ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഓരേ മനസോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള  ഈ അതിജീവനം കേവലമായ സര്‍ക്കാര്‍ വിജയമായിട്ടല്ല സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് ഈ അതിജീവനത്തെ ജനകീയം എന്ന് വിളിക്കുന്നത്. സമാനമായ ഒരു ഉദാഹരണവും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. കൈയും മെയ്യും മറന്ന് എന്ന വാക്ക് അന്വര്‍ഥമാക്കുന്ന തരത്തിലാണ് ജനങ്ങള്‍ ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുത്ത് നടപ്പാക്കിയത്.

 

 മത്സ്യത്തൊഴിലാളികള്‍ മുതല്‍ ഐഎഎസുകാര്‍ വരെയുള്ള വിവിധ വിഭാഗം ജനങ്ങള്‍ അവര്‍ക്ക് ചെയ്യാനാവുന്നത് എന്താണോ അത് സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച് മനുഷ്യ മനസുകള്‍ ഒന്നാണെന്ന് പ്രഖ്യാപിച്ച ജനകീയതയുടെ അപൂര്‍വ നിമിഷങ്ങള്‍ക്കാണ് പ്രളയകാലത്ത് കേരളം സാക്ഷിയായത്. പ്രളയത്തിന്റെ ആദ്യ നിമിഷങ്ങളില്‍ പകച്ചു നിന്നെങ്കിലും ജനങ്ങള്‍ ഒന്നടങ്കം ദുരന്ത ഭൂമിയില്‍ കൈകോര്‍ത്തു പിടിച്ചു നിന്നു. സ്വയം രക്ഷകരായും മറ്റുള്ളവരുടെ രക്ഷകരായും മാറിയ അസുലഭമായ സ്നേഹത്തിന്റെയും മാനവികതയുടെയും തിളങ്ങുന്ന പ്രതീകങ്ങളായി പ്രവര്‍ത്തിക്കാന്‍ കേരള ജനതക്ക് കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ദുരന്തത്തിനിരയായി ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസത്തോടെ മടങ്ങാന്‍ കഴിഞ്ഞത്. 

 

ലോകബാങ്കിന്റെ കണക്കനുസരിച്ച് 39,000 കോടിയുടെ സാമ്പത്തിക ശേഷിയുണ്ടായാലേ പ്രളയകാലത്തുണ്ടായ നഷ്ടം പരിഹരിക്കാന്‍ കഴിയുകയുള്ളു.  ധനസമാഹരണത്തിന് ജനകീയ മുഖം നല്‍കി സര്‍ക്കാര്‍ മണ്ഡലാടിസ്ഥാനങ്ങളില്‍ നടത്തിയ പ്രവര്‍ത്തന പരിപാടികള്‍ക്ക് കഴിവിനപ്പുറമുള്ള സഹകരണവും സാമ്പത്തിക സഹായവുമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ടു തന്നെ ഇത് ജനങ്ങളുടെ പ്രവര്‍ത്തന നേട്ടമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. പൂര്‍ണമായി തകര്‍ന്ന 238, ഭാഗികമായി തകര്‍ന്ന 5226 വീടുകള്‍ എന്നിവ പുനര്‍നിര്‍മ്മിക്കലായിരുന്നു സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. ഇതിന് മുമ്പ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയ 25,223 പേര്‍ക്ക് അടിയന്തിര നസഹായമായി 10,000 രൂപ വീതവും നല്‍കി. ഇത്തരത്തില്‍ പരാതി രഹിതമായി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. പ്രളയത്തില്‍ നഷ്ടപ്പെട്ട വീട്,  സ്വന്തമായി നിര്‍മിക്കാമെന്ന് സമ്മതപത്രം നല്കിയ 156 പേര്‍ക്കും ധനസഹായം വിതരണം ചെയ്തു. ഇവരില്‍ 35 പേര്‍ പുതിയ വീട്ടില്‍ താമസം തുടങ്ങി. മറ്റു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കെയര്‍ ഹോം പദ്ധതിയില്‍ 44 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. ഉദാരമതികളുടെ സഹായത്താല്‍ നിര്‍മ്മിക്കുന്ന 20 വീടുകളുടെ നിര്‍മ്മാണം ഓഗസ്റ്റ് 31നകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരത്തില്‍ നിരന്തരമായ ഇടപെടലിലൂടെ, ദുരന്ത മേഖലയില്‍ നിസഹായരായ മനുഷ്യരെ സഹായിച്ചു വരുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

ഭരണ സുതാര്യത ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിലെത്തിക്കുക എന്ന ല്കഷ്യത്തോടെയാണ് പൊതുസംഗമം സംഘടിപ്പിച്ചത്. വീട് നിര്‍മ്മാണം പൂര്‍ത്തിയായ തിരുവമ്പാടി വില്ലേജിലെ ദേവസ്യ, കദിയുമ്മ, കോടഞ്ചേരി വില്ലേജിലെ അന്നമ്മ കുട്ടപ്പന്‍, കട്ടിപ്പാറ വില്ലേജിലെ നഫീസ, രാരോത്ത് വില്ലേജിലെ ഹംസ പുലിക്കുന്നുമ്മല്‍, കൂടത്തായ് വില്ലേജിലെ ദാക്ഷായണി എറണ്ടോറകുന്ന് എന്നിവര്‍ക്കുള്ള താക്കോല്‍ദാനവും കുമാരനെല്ലൂര്‍ വില്ലേജിലെ കുട്ടപ്പന്‍, പൂളച്ചാലില്‍ ഫാത്തിമ, കപ്പാടന്‍ വേലായുധന്‍ എന്നിവരുടെ ഭൂമിയുടെ രേഖകളും ചടങ്ങില്‍ കൈമാറി. 

പ്രളയകാലത്തും പുനര്‍നിര്‍മാണസമയത്തും സ്തുത്യഹര്‍മായ സേവനം നടത്തിയ ജില്ലാ ഫയര്‍ ആന്റ് റസ്‌ക്യു ടീം, ജില്ലാ സഹകരണ വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, താമരശേരി താലൂക്ക് ടീം, ജെസ്യൂട്ട് പ്രൊവിന്‍സി എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീട് സര്‍ക്കാര്‍ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച് താമസം ആരംഭിച്ച താമരശേരി എളോത്ത്കണ്ടി മുഹമ്മദ് അനുഭവം പങ്കുവെച്ചു.

 

താമരശേരി മേരിമാതാ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കാരാട്ട് റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മ്മാണത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, താമരശേരി പഞ്ചായത്ത് പ്രസിഡന്റ്  ഹാജറ കൊല്ലരുകണ്ടി, രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ രാമകൃഷ്ണന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം എ പി ഹുസൈന്‍, ഗ്രാമപഞ്ചായത്തംഗം ജെസി ശ്രീനിവാസന്‍, എം നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ദുരന്തനിവാരണ അതോറിറ്റി ഡപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ സ്വാഗതവും താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

 

 

 

 

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍: കളക്ടറുടെ റിപ്പോര്‍ട്ട് 

 

 

ജില്ലയില്‍ നടത്തിയ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍  സാംബശിവറാവു വിശദീകരിച്ചു. 

 

ജില്ലയില്‍ പ്രളയം 97 വില്ലേജുകളെ ബാധിച്ചു. 2018 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പ്രളയത്തെതുടര്‍ന്ന്    35 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  238 വീടുകള്‍ പൂര്‍ണമായും 5226 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. 860.68 ഹെക്ടറോളം കൃഷി നശിച്ചു. 

 

  പൂര്‍ണമായും തകര്‍ന്ന വീടുകളില്‍ 86 നിര്‍മ്ാണം പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭാഗികമായി തകര്‍ന്ന 5226 വീടുകളില്‍ 5183 വീടുകള്‍ക്ക് ദുരിതാശ്വാസം നല്കി. 41,484 വീടുകള്‍ വൃത്തിയാക്കി. 26.70 കോടി രൂപ വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ചെലവാക്കി. 

 

കുടുംബശ്രീ കുടുംബ സഹായവായ്പ ജില്ലയില്‍ 2,311 വനിതകള്‍ക്ക്  നല്കി. 20.14 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഉജ്ജീവന സഹായ പദ്ധതിയിലൂടെ 69 ചെറുകിട വ്യവസായങ്ങള്‍ക്കും കടകള്‍ക്കുംസഹായംനല്കി. ഈ പദ്ധതിയില്‍ വായ്പയായി നല്കിയത് 4.7632 കോടി രൂപയായിരുന്നു. 

 

ജില്ലയിലെ കൃഷിനാശത്തെത്തുടര്‍ന്ന് 23,115 കര്‍ഷകര്‍ക്ക് ദുരിതാശ്വാസം നല്കി. 90 കര്‍ഷകര്‍ക്ക് ചെളി നീക്കുവാന്‍ സഹായംനല്കി. ഹോര്‍ട്ടി കള്‍ച്ചര്‍ പ്രളയ പ്രത്യേക പാക്കേജ് പ്രകാരം 14,954 കര്‍ഷകര്‍ക്ക് സഹായം നല്കി. കൃഷി പുനരുജ്ജീവിപ്പിക്കാനായി 3.23 കോടി രൂപ ചെലവഴിച്ചു. 

മൃഗസംരക്ഷണ മേഖലയില്‍ 289 പേര്‍ക്കും പ്രളയത്തെതുടര്‍ന്ന് സഹായം നല്കിയിരുന്നു. 

 

ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് കേടു വന്ന 11 ട്രാന്‍സ്‌ഫോര്‍മറുകളും 769 പോസ്റ്റുകളും 9 വൈദ്യുതി കണക്ഷനുകളും പുനസ്ഥാപിച്ചു. 47.61 കിലോമീറ്റര്‍ വൈദ്യുത കമ്പിയും പുന:സ്ഥാപിച്ചു. വൈദ്യുതി പുന:സ്ഥാപിക്കാന്‍ ആകെ 0.655 കോടി രൂപ ചെലവായി.

 

 

ജില്ലയില്‍ 1782.597 കിലോമീറ്റര്‍ റോഡ് പുനരുദ്ധാരണം ചെയ്തു. റോഡുകളും പാലങ്ങളും കലുങ്കുകളും പുനരുദ്ധാരണം ചെയ്തതിന് 33.1841 കോടി രൂപ ചെലവായി.  ആരോഗ്യമേഖലയില്‍ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച മൂന്നു ആശുപത്രികള്‍ പുനരുദ്ധാരണം ചെയ്യുകയും 66,029 പേര്‍ക്ക് മാനസിക ആശ്വാസ സഹായം നല്കുകയും ചെയ്തു. 

 

പ്രളയം ബാധിച്ച 13 അങ്കണവാടികളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി. പ്രളയത്തില്‍ പഠനസാമഗ്രികള്‍ നഷ്ടപ്പെട്ട 1,550 പേര്‍ക്ക് പഠന സഹായം നല്കി. 

 

ജില്ലയില്‍ 371 ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവയില്‍ 15,324 കുടുംബങ്ങള്‍ താമസിച്ചിരുന്നു. അടിയന്തിര ധനസഹായമായ 10,000 രൂപ 25,223 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25.223 കോടി രൂപ ചെലവഴിച്ചു. 22 സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകള്‍ 13,492 പേര്‍ക്ക് വിതരണം ചെയ്തു. 

 

സംസ്ഥാനതലത്തില്‍ നടത്തിയ ദുരന്തനിവാരണ - പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും ജില്ലാ കളക്ടര്‍ നല്കി. 

 

വില്ലേജ് തലത്തില്‍ ദുരന്തനിവാരണ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും സമൂഹത്തിന്റെ കൂട്ടായുള്ള ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

 

date