ജില്ലയിൽ പോഷൺ മാസാചരണത്തിന് സമാപനമായി
അമ്മമാരിലും കുട്ടികളിലൂം ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പോഷണ മാസാചരണത്തിന് സമാപനമായി. തൃശൂർ ടൗൺഹാളിൽ ടി എൻ പ്രതാപൻ എംപി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ സംരക്ഷണത്തിൽ കേരളത്തിന് എറെ മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യ സംരക്ഷണവും പ്രധാനമാണ്. ആരോഗ്യ സാക്ഷരതയിൽ മുന്നിലെത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട് എന്നത് നേട്ടമാണ്. എന്നാൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ സംബന്ധിച്ച് ജാഗ്രതപുലർത്തണമെന്ന് എംപി കൂട്ടിചേർത്തു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെയാണ് ജില്ലയിൽ പോഷണ മാസാചരണം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി കുട്ടികളിലെ വിളർച്ച മുൻകൂട്ടി കണ്ടെത്തുന്നതിനായി അനീമിയ സ്ക്രീനിങ്ങ് ക്യാമ്പ്, ബോധവൽക്കരണ ക്ലാസുകൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാതലത്തിലും ബ്ലോക്ക്തലത്തിലുമായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. മാസാചരണത്തിൻെ്റ ഭാഗമായി പോഷൺ എക്സ്പ്രസ് വാഹനജാഥ ജില്ലയിൽ പര്യടനം നടത്തി.
സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പത്മിനി ടീച്ചർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ജെ. ഡിക്സൺ, ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജുളാരുണൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ് സുലക്ഷണ, ഡെപ്യൂട്ടി ഡിഎംഒ ഡോ. മിനി വി കെ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ എൻ ഗീത, ഡിപിഎം ഡോ. ടി വി സതീശൻ, എംസിഎച്ച് ഓഫീസർ ടി ആർ കുമാരി, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ കെ കെ ചിത്രലേഖ, എ എ ഷറഫുദ്ദീൻ , വിവിധ സ്കൂൾ-കോളേജ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments