Skip to main content

ഓപ്പറേഷൻ പ്യൂവർ വാട്ടർ; ജനുവരി ഒന്നു മുതല്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം

ഓപ്പറേഷൻ പ്യൂവർ വാട്ടർ; ജനുവരി ഒന്നു മുതല്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം

 

കാക്കനാട്:  ജില്ലയില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പുവരുത്തുന്നതിന് ആവിഷ്കരിച്ച ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ പരിശോധനകള്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനുവരി ഒന്നു മുതല്‍ കുടിവെള്ളം എടുക്കേണ്ടത് വാട്ടര്‍ അതോറിറ്റി കേന്ദ്രങ്ങളിലെ ഹൈഡ്രന്‍റുകളില്‍ നിന്നു മാത്രമായിരിക്കണം. നിലവിൽ 13 ഹൈഡ്രന്റുകളാണ് വാട്ടർ അതോറിറ്റിക്ക് കീഴിൽ വരുന്നത്. ഇവിടെ നിന്നും വെള്ളം ശേഖരിക്കുന്ന ടാങ്കർ ലോറികളുടെ എണ്ണം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. പിവിസി പ്ലാസ്റ്റിക് നിർമ്മിത ടാങ്കുകളിൽ കുടിവെള്ളം നിറയ്ക്കുന്നത് അനുവദിക്കില്ല.

 

കുടിവെള്ളത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച് ക്വാളിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ  പരിശോധന നടത്തണം. വിതരണം ചെയ്യുന്ന ജലം അംഗീകൃത ലാബുകളിൽ  എല്ലാദിവസവും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടുപോകുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ  ലൈസൻസ് എടുക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.  ലൈസൻസുള്ള വാഹനങ്ങളിൽ മാത്രം കുടിവെള്ളവിതരണം നടത്തണം.  മറ്റു ആവശ്യങ്ങൾക്കുള്ള ടാങ്കറുകളിൽ അക്കാര്യം രേഖപ്പെടുത്തുകയും വേണം. പാറമടകളിൽ നിന്നും ശേഖരിക്കുന്ന വെള്ളം കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ  കർശന നടപടി സ്വീകരിക്കുന്നതിനും ഫുഡ്സേഫ്റ്റി സ്ക്വാഡിന് നിർദേശം നൽകി. കുടിവെള്ള വിതരണത്തിനുള്ള ടാങ്കറുകളിൽ നീലനിറവും, നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സൈറ്റിലേക്കുള്ള വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളിൽ ബ്രൗൺ നിറവും മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങളിൽ മഞ്ഞ നിറവും നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കണം. കുടിവെള്ള ടാങ്കിന്റെ ഉൾവശത്ത് ഇപിഐ കോട്ടിങ് നിർബന്ധമായും ഉണ്ടായിരിക്കണം.

 

കുടിവെള്ളം കൊണ്ടുപോകുന്ന വാഹനങ്ങൾ കളക്ടറേറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനും മോട്ടോര്‍ വാഹന വകുപ്പിനം ചുമതലപ്പെടുത്തി. വാഹനങ്ങൾ പരിശോധിക്കുമ്പോൾ വാട്ടർ അതോറിറ്റിയുടെ ബില്ല്, സീൽ എന്നിവ ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറും. ജലസ്രോതസുകളിലേക്ക് തുറന്ന്  വിട്ടുട്ടുള്ള സെപ്റ്റിക് ടാങ്കുകളുടെ വാൽവുകൾ സമയബന്ധിതമായി പരിശോധന നടത്തി അടപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ശ്രദ്ധിക്കണം. ബോർഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒമ്പത് ടാങ്കർ ലോറികളിൽ രണ്ടെണ്ണം മാത്രമാണ് വാട്ടർ അതോറിറ്റിയിൽ നിന്നും വെള്ളം ശേഖരിച്ചിരുന്നത്. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനും ജല അതോറിറ്റിയിൽ നിന്നും കുടിവെള്ളം ശേഖരിച്ച് കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കുന്നവർക്കെതിരെ  നടപടി സ്വീകരിക്കുന്നതിനും ലീഗൽ മെട്രോളജി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ  ചർച്ച ചെയ്യുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ടാങ്കർ ലോറി ഉടമകൾ, സെപ്റ്റിക് മാലിന്യങ്ങൾ കൊണ്ടു പോകുന്ന ലോറി ഉടമകൾ  എന്നിവരുടെ യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജനുവരി ഒന്നു മുതൽ എല്ലാ വകുപ്പുകളും കുടിവെള്ള വിതരണ പരിശോധന കൃത്യമായ രീതിയിൽ നടപ്പിലാക്കണമെന്നും എന്നും അതാതു ദിവസത്തെ റിപ്പോർട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്നും യോഗത്തിൽ നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂവാറ്റുപുഴ ആർടിഒ ആർ രേണു, ആഭ്യന്തരം, തദ്ദേശ സ്വയംഭരണം, റവന്യൂ, ഗതാഗതം, ജലവിഭവം, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, ഉപഭോക്തൃ കാര്യം തുടങ്ങിയ വകുപ്പുകളിലെ  ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.

date