Skip to main content

നഗരത്തില്‍ തെരുവ് നായ നിയന്ത്രണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും - മേയര്‍ ഹണി ബഞ്ചമിന്‍

നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് നായ ശല്യം അമര്‍ച്ച ചെയ്യാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്ന് മേയര്‍ ഹണി ബഞ്ചമിന്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക മൃഗ വന്ധീകരണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.
തെരുവ് നായ നിയന്ത്രണത്തിന്  ശസ്ത്രക്രിയ ക്യാമ്പ് ഉള്‍പ്പെടെ  നായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥിരം കെന്നലുകള്‍ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇതിനായി വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനം വരും. ഓരോ വര്‍ഷവും ജില്ലയില്‍ 15000 നായ്കളെ ജനന നിയന്ത്രണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. അഞ്ചു വര്‍ഷംകൊണ്ട് ജില്ലയെ പേവിഷ വിമുക്തമാക്കി വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സും ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ കെ കെ തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡോളിമോള്‍ പി ജോര്‍ജ്ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എസ് ലതാകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, ഡോ അജിത്ത് ബാബു, ഡോ ഷാജി റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. തെരുവു നായ്ക്കളുടെ ശസ്ത്രക്രിയ ക്യാമ്പിന് ഡോ സജയ് കുമാര്‍ നേതൃത്വം നല്‍കി.

date