Skip to main content

കോവിഡ് 19: ജില്ലയിലെ 23 പൊതു ഇടങ്ങളിൽ ആരോഗ്യ സ്ക്രീനിംഗ്

 

കോവിഡ് 19 വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊതു ഇടങ്ങളിൽ പൊതുജനങ്ങളെ  ഹെൽത്ത്  സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കാൻ തീരുമാനം.
കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിബന്ധനകളിൽ ഇളവുകൾ വരുത്തിയതോടെ ജനങ്ങൾ പൊതുഇടങ്ങളിൽ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ജില്ലയിലെ കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലെ 23 സ്ഥലങ്ങളിൽ മെഡിക്കൽ സ്ക്രീനിംഗ് സൗകര്യം ഏർപ്പെടുത്തും.
 കോഴിക്കോട് താലൂക്കിലെ മൊഫ്യൂസിൽ ബസ്സ്റ്റാന്റ്, മുക്കം, ഫറോക്ക്, രാമനാട്ടുകര, മാവൂർ, മാനാഞ്ചിറ, കുന്ദമംഗലം, റെയിൽവേ സ്റ്റേഷൻ കോഴിക്കോട്, പാളയം മാർക്കറ്റ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും കൊയിലാണ്ടി താലൂക്കിന്‌ കീഴിലെ ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങൾ കൂടാതെ താമരശ്ശേരി താലൂക്കിലെ കൊടുവള്ളി, പൂനൂര്, ഓമശ്ശേരി, പുതുപ്പാടി, താമരശ്ശേരി,കോടഞ്ചേരി എന്നിവിടങ്ങളിലും വടകര താലൂക്കിലെ നാദാപുരം ,വടകര, കുറ്റിയാടി, വില്ല്യാപ്പള്ളി എന്നീ സ്ഥലങ്ങളിലുമാണ് മെഡിക്കൽ സംഘം പ്രവർത്തിക്കുക. സ്ക്രീനിംഗിൽ കോവിഡ് ലക്ഷണം കണ്ടെത്തുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും വിവരം ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കുകയും ചെയ്യും.
സംഘത്തിൽ പാരാമെഡിക്കൽ സ്റ്റാഫ്, ഹെൽത്ത് വളണ്ടിയർ എന്നിവരുണ്ടാകും ഇവരെ  ജില്ലാ മെഡിക്കൽ ഓഫീസർ നിയമിക്കും. ഓരോ ടീമിലേക്കും ഒരു റവന്യു ഇൻസ്‌പെക്ടർ/വില്ലേജ് ഓഫീസർ/ അധ്യാപകൻ എന്നിവരെ നിയമിക്കേണ്ടതാണ്. ഇവരുടെ നിയമനം തഹസിൽദാർ നിയോഗിക്കും. ടീമുകളുടെ പ്രവർത്തനത്തിന് വേണ്ട പൊലീസ് സഹായം ജില്ലാ പൊലീസ് മേധാവികൾ ഉറപ്പുവരുത്തണമെന്ന് കലക്ടർ അറിയിച്ചു. ജില്ലാ ട്രാൻസ്‌പോർട്ട് നോഡൽ ഓഫീസറും ആർ ആർ ഡെപ്യുട്ടി കലക്ടറുമായ കെ ഹിമയ്ക്കാണ് ഹെൽത്ത് സ്ക്രീനിംഗിന്റെ പ്രവർത്തന മേൽനോട്ട ചുമതല.

date