Skip to main content

അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു

കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ  കാട്ടുപന്നികളെ  നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോന്നിയില്‍ വനം വകുപ്പ് സ്‌ക്വാഡ് ഒരു പന്നിയെ വെടിവച്ചു കൊന്നതായി ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. വ്യാഴാഴ്ച (14) രാത്രി  11.20 ന്   അരുവാപ്പുലം  സര്‍ക്കാര്‍ തടി ഡിപ്പോയ്ക്കും, 1931 തേക്കു തോട്ടത്തിനും വടക്കുമാറി അരുവാപ്പുലം  ശ്രീകൃഷ്ണ വിലാസം  വെഞ്ചോലില്‍ അനിതകുമാരിയുടെ ഉടമസ്ഥതയിലുളള  റബ്ബര്‍ തോട്ടത്തിനും കൃഷിയിടത്തിനും ഇടയില്‍ 50 മീറ്റര്‍ ഉളളില്‍  കൃഷിനാശം  വരുത്തുന്ന കാട്ടുപന്നികളെ  കോന്നി  റെയിഞ്ച്  ഫോറസ്റ്റ് ഓഫീസര്‍ ജെ.സി.സലിന്‍ ജോസിന്റെ  നേതൃത്വത്തിലുളള  സംഘം  കണ്ടെത്തി വെടിയുതിര്‍ക്കുകയായിരുന്നു. യൂണിഫോമിലുളള  ഉദ്യോഗസ്ഥനായ  റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജെ.സി. സലിന്‍ ജോസിന്റെ തോക്കില്‍ നിന്നു വെടിയേറ്റ  അഞ്ചു വയസ് തോന്നിക്കുന്ന ഒരു പെണ്‍ കാട്ടുപന്നി മരണപ്പെട്ടു. രാത്രി 7.30 ന്  ഇവിടെ നിന്നു 300 മീറ്റര്‍ മാറി  സന്തോഷ് എന്ന ആളിന്റെ  കൃഷിസ്ഥലത്ത് മറ്റൊരു  കാട്ടുപന്നിയെ വെടിവച്ചെങ്കിലും ഒരു വെടിയേറ്റ ശേഷം അത് ഓടിപോയതായി കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  അറിയിച്ചു.  

കാട്ടു പന്നിക്കൂട്ടത്തിനു നേരേ വെടിവച്ച  റബ്ബര്‍ തോട്ടം  ജനവാസ പ്രദേശമായ  അരുവാപ്പുലം  തോപ്പില്‍ കോളനിക്ക്  തെക്കാണ്.  മരണപ്പെട്ട  കാട്ടുപന്നിക്ക്  100 കിലോഗ്രാം ഭാരം  ഉണ്ട്.  സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കുന്നതിന്  അരുവാപ്പുലം ഗ്രാമപഞ്ചായത്ത്  12-ാം വാര്‍ഡ് മെമ്പര്‍  കോന്നി വിജയകുമാര്‍,  13-ാം വാര്‍ഡ് മെമ്പര്‍ സ്മിത എന്നിവരുടെ സഹായ സഹകരണവും  സാന്നിധ്യവും ഉണ്ടായിരുന്നു. കോവിഡ് 19 ലോക്ക്ഡൗണ്‍  കാലഘട്ടമായതിനാലും, അര്‍ധരാത്രിയോട് അടുത്തായതിനാലും  സമീപവാസികളായ ജനങ്ങള്‍ വീടിനകത്ത്  സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു നടപടികള്‍.  വിവരം  റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  പൊലീസിനെയും അറിയിച്ചു. 

 കോന്നി അസിസ്റ്റന്റ്   ഫോറസ്റ്റ്  വെറ്റിനറി സര്‍ജന്‍ ഡോ. ശ്യാം ചന്ദ്രന്‍  വെള്ളിയാഴ്ച(15) രാവിലെ ഒന്‍പതോടെ മരണപ്പെട്ട കാട്ടുപന്നിയുടെ  പോസ്റ്റ്മോര്‍ട്ടം ജോലികള്‍  നിര്‍വഹിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം  കാട്ടുപന്നിയുടെ  മൃതശരീരം  റബര്‍തോട്ടത്തില്‍ തന്നെ  അഞ്ച്  അടി  താഴ്ചയില്‍  കുഴിയെടുത്ത്  മണ്ണെണ്ണ ഒഴിച്ച ശേഷം  മറവുചെയ്തു.  അരുവാപ്പുലം  പഞ്ചായത്ത്  പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണിയും രണ്ട് പഞ്ചായത്ത്  മെമ്പര്‍മാരും സന്നിഹിതരായിരുന്നു. അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.  

സര്‍ക്കാര്‍  ഉത്തരവു നടപ്പാക്കിയ സംഘത്തില്‍ കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  ജെ.സി. സലിന്‍ ജോസ്, സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.സനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി.വിനോദ്, 

ഡ്രൈവര്‍ സി.വിനില്‍ കുമാര്‍, ദിവസ വേതന വാച്ചര്‍മാരായ ശശി, സുഭാഷ്,  അബ്ദുള്‍ അസീസ്  എന്നിവരുണ്ടായിരുന്നു.  

നിരന്തരം കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ  കാട്ടുപന്നികളെ  നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന്  2014 മുതല്‍  സര്‍ക്കാര്‍  ഉത്തരവ് നിലവിലുണ്ടായിരുന്നു.  ഇതില്‍ ചില  പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉളളതായി കണ്ട് 2019 ഫെബ്രുവരിയില്‍  സര്‍ക്കാര്‍ ഉത്തരവ്  ഭേദഗതി  ചെയ്തു.  അതേ വര്‍ഷം മാര്‍ച്ചില്‍  സര്‍ക്കാര്‍  അനുമതിയോടെ,  ചീഫ്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കാട്ടുപന്നികളെ  കൊല്ലുന്നതിന് 

ഉത്തരവിടാനുളള അധികാരം ഡിവിഷണല്‍  ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക്  കൈമാറി ഉത്തരവായി.  തുടര്‍ന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ   അധ്യക്ഷതയില്‍  കോന്നി  ഡിവിഷനിലെ  പഞ്ചായത്തുകളില്‍  ജന ജാഗ്രതാ സമിതിയോഗം   ചേര്‍ന്ന്   വന്യ മൃഗശല്യത്തിന്റെ  രൂക്ഷത തിട്ടപ്പെടുത്തിയിരുന്നു.  ഇതിന്റെ  വെളിച്ചത്തില്‍  കാട്ടുപന്നികള്‍  മനുഷ്യനെ ആക്രമിച്ച സംഭവങ്ങള്‍ കൂടുതലായി  റിപ്പോര്‍ട്ട് ചെയ്ത അരുവാപ്പുലം  പഞ്ചായത്തിലെ  പ്രശ്ന    ബാധിത പ്രദേശങ്ങളിലെ  ശല്യക്കാരായ  കാട്ടുപന്നികളെ  നിയമാനുസൃതം   ഒഴിവാക്കുന്നതിനായി   മാര്‍ച്ച് ഏഴിന്  കോന്നി  ഡിവിഷണല്‍  ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി ഈ ഉത്തരവ് നടപ്പാക്കുന്നതിനായി  കോന്നി  റെയിഞ്ചിലെ  ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തി വരുകയായിരുന്നു. മേയ് എട്ടിന്  കോന്നിയില്‍ വച്ച്  വനം വകുപ്പുമന്ത്രി കെ.രാജു  ഉത്തരവ്   ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

date