മന്ത്രി എ.സി. മൊയ്തീന് ഹോം ക്വാറൻൈറൻ വേണ്ടെന്ന് മെഡിക്കൽ ബോർഡ്
വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം മൂലം ഹോം ക്വാറൻൈറൻ നിർദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ഹോം ക്വാറൻൈറൻ ആവശ്യമില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. യോഗത്തിൽ മന്ത്രി എ.സി. മൊയ്തീനും ജില്ലാ കളക്ടർ എസ്. ഷാനവാസും ഉൾപ്പെടെയുള്ളവർ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് ഇവർ പെടുക.
ആയതിനാൽ, പ്രസ്തുത യോഗത്തിൽ പങ്കെടുത്തവരെല്ലാം മുഴുവൻ സമയവും സർജിക്കൽ മാസ്ക് ധരിക്കണമെന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു. മെയ് 12 മുതൽ 26 വരെയാണിത് ബാധകം. പ്രാഥമിക സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ പോസിറ്റീവ് ആവുകയോ ചെയ്താൽ ദ്വിതീയ സമ്പർക്കത്തിലുള്ളവർ ഹോം ക്വാറൻൈറനിൽ പോകണമെന്നും നിർദേശിച്ചു.
ഇതിന് പുറമെ ടി.എൻ.പ്രതാപൻ എം.പിയുടെ ഓഫീസിൽ നടന്ന പരിപാടി, ജനറൽ ആശുപത്രിയിൽ നടന്ന നഴ്സസ് ദിനാഘോഷ പരിപാടി എന്നിവയിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകുന്നതിനെക്കുറിച്ചും മെഡിക്കൽ ബോർഡ് പരിശോധിച്ചു. ഇതിൽ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാധ്യതയുള്ള ദ്വിതീയ സമ്പർക്കപ്പട്ടികയിലാണ് ഉൾപ്പെടുന്നതെന്നും ബോർഡ് വ്യക്തമാക്കി.
- Log in to post comments