Skip to main content

കോവിഡ് 19: ജില്ലയില്‍ 5759 പേര്‍ നിരീക്ഷണത്തില്‍

 

കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിലവില്‍ 5723 പേര്‍ വീടുകളിലും 31 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും നാല് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 5759 പേർ നിരീക്ഷണത്തിലുണ്ട്.
പാലക്കാട്‌ നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും ഒരു കടമ്പഴിപ്പുറം സ്വദേശിയുമാണ് ജില്ലാശുപത്രിയിൽ ചികിത്സയിലുള്ളത്.  കൂടാതെ, രോഗം സ്ഥിരീകരിച്ച ഒരു മലപ്പുറം സ്വദേശിയും ചികിത്സയിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 3605 സാമ്പിളുകളില്‍ ഫലം വന്ന 3273 നെഗറ്റീവും 17 എണ്ണം പോസിറ്റീവുമാണ്. ആകെ 37770 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32011 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6763 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

*ക്വാറന്റൈനിലുളള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്*

1. യാതൊരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്.
2. ഇവര്‍ മറ്റ് കുടുബാംഗങ്ങളെ പരിചരിക്കരുത്.
3. ക്വാറന്റൈനിലുളള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി പ്രവേശിക്കാന്‍ പാടുളളൂ.
4. ക്വാറന്റൈനിലുളള വ്യക്തി താമസിക്കുന്ന മുറിയില്‍ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസും ഉചിതമായ രീതിയില്‍ ധരിച്ചു എന്ന് ഉറപ്പുവരുത്തണം.
5. ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കണം. ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുത്.
6. മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.
7. മുറിക്കുളളിലെ കതകിന്റെ പിടികള്‍, ഫര്‍ണിച്ചര്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കരുത്.
8. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കണം.
9. ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അടുത്തുളള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതു ആരോഗ്യ സ്ഥാപനങ്ങളിലെയോ അധികാരികളെ അറിയിക്കണം.

*ക്വാറന്റൈനിലുളള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍*

1. ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തിറങ്ങരുത്.
2. ആഹാരശേഷം ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കണം. എന്നിട്ട് മുറിക്ക് പുറത്ത് സൂക്ഷിക്കണം.
3. ക്വാറന്റൈനിലുളള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യണം. മറ്റൊരാള്‍ അത് ചെയ്യരുത്.
4.മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം. (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും)
5. ഒരു കാരണവശാലും ക്വാറന്റൈനിലുളള വ്യക്തി രണ്ടു മീറ്ററിനുളളില്‍ വെച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്.
6. ആരോഗ്യവകുപ്പ് അധികൃതരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി നല്‍കണം. ഇവരോടുതന്നെ സംശയനിവാരണം നടത്താം.
7. ചെറിയ രീതിയിലുളള രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടണം.
8. ഒരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സിക്കാണെങ്കില്‍ പോലും വീടിന് പുറത്ത് പോകരുത്.

24*7 Call Centre Number 0491 2505264, 2505189, 2505847  

date