കോവിഡ് കാലത്ത് പോഷണക്കുറവുള്ള കുട്ടികൾക്ക് തേനമൃത്
കോവിഡ് കാലത്ത് 18 വയസിന് താഴെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ 'തേനമൃത്' ന്യൂട്രി ബാറുകളുടെ വിതരണത്തിന് മേയ് 19ന് ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് ലയം ഹാളിൽ വച്ച് തുടക്കം കുറിക്കുന്നു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവർ സംബന്ധിക്കും.
സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് എന്ന ന്യുട്രി ബാറുകൾ നിർമ്മിച്ച് നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പോഷക ന്യൂനതയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ പോഷക ബാറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 1,15,000ൽ പരം ന്യൂട്രി ബാറുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്.
കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പകർച്ച വ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയ ബീൻസ്, മറ്റു ധാന്യങ്ങൾ, ശർക്കര തുടങ്ങി 12 ഓളം ചേരുവകൾ ഉപയോഗിച്ചാണ് ന്യൂട്രിബാർ ഉണ്ടാക്കിയിരിക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന്റെ പ്രതേക നിർദേശ പ്രകാരം നിലവിലുള്ള പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ് സർവകലാശാല ന്യൂട്രിബാറുകൾ നൽകുന്നത്.
പി.എൻ.എക്സ്.1816/2020
- Log in to post comments