പാഠം ഒന്ന്: മനുഷ്യത്വം
രക്താർബുദത്തെ അതിജീവിച്ച, ഒന്നാം ക്ലാസ്സിൽ ചേരാൻ തയ്യാറെടുക്കുന്ന കയ്പമംഗലത്തെ നിംഷാന അർബുദത്തെ പൊരുതി തോൽപിച്ച ഇന്നസെന്റിന് 5000 രൂപയുടെ ചെക്ക് എൽപിക്കുമ്പോൾ പുതിയൊരു മാതൃക പിറവിയെടുക്കുകയായി. ഇന്നസെന്റിന്റെ ഭാഷയിൽ 'അയ്യായിരം കോടി രൂപയുടെ മൂല്യമുളള' ആ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളളതാണ്. രണ്ട് വർഷം മുൻപ് ഇന്നസെന്റ് നൽകിയ 3.20 ലക്ഷം രൂപ കൂടി ഉപയോഗിച്ച് ചികിത്സ പൂർത്തിയാക്കി ജീവിതത്തിലേക്ക് തിരിച്ചെത്തിയ നിംഷാന പെരുന്നാൾ ആഘോഷിക്കാൻ, പുത്തൻ ഉടുപ്പും കളിപ്പാട്ടങ്ങളും വാങ്ങാൻ പലരായി നൽകിയ തുക കൂട്ടിവച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.
ഇനി രണ്ടു വർഷം പിറകിലേക്ക്: കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടിൽ ഷെഫീക്കിന്റെ മകളായ നിംഷാനയുടെ അർബുദ ചികിത്സ മുടങ്ങുമെന്ന ആശങ്കയോടെ അന്നത്തെ എംപി ഇന്നസെന്റിനെ വീട്ടുകാരും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി എം അഹമ്മദും സമീപിച്ചു. തിരുവനന്തപുരം ആർസിസിയിലെ ചികിത്സ മുടങ്ങാതിരിക്കാൻ നാട്ടുകാർ ചേർന്ന് പണം സ്വരൂപിക്കുകയാണെന്നും എംപി എന്ന നിലയിൽ സഹായം നൽകണമെന്നുമായിരുന്നു അഭ്യർത്ഥന. നിർധന കുടുംബാംഗമായ നിംഷാനയ്ക്ക് മൂന്നര വയസ്സുളളപ്പോഴാണ് രക്താർബുദം സ്ഥിരീകരിക്കപ്പെട്ടത്. നാട്ടുകാരുടേയും ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു ചികിത്സ. ഏഷ്യാനെറ്റ് ചാനലിൽ ഞാൻ കോടീശ്വരൻ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി ഇന്നസെന്റ് പങ്കെടുക്കുന്ന സമയമായിരുന്നു അത്. മത്സരത്തിൽ ലഭിച്ച സമ്മാനത്തുകയായ 3.20 ലക്ഷം രൂപ പൂർണ്ണമായും നിംഷാനയ്ക്ക് ഇന്നസെന്റ് കൈമാറി. ആ തുക കൂടി ഉപയോഗിച്ചാണ് ചികിത്സ പൂർത്തിയാക്കിയത്. ഇപ്പോൾ 6 മാസം കൂടുമ്പോൾ പരിശോധനയുണ്ട് നിംഷാനയ്ക്ക്. പക്ഷെ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് കയ്പമംഗലം ആർസിയുപി സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി പഠിക്കാനൊരുങ്ങുകയാണ് ഈ കൊച്ചുമിടുക്കി. കയ്പമംഗലത്തെ നിംഷാനയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇന്നസെന്റ് ചെക്ക് ഏറ്റുവാങ്ങി.
- Log in to post comments