Skip to main content

ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന; മോക് ഡ്രില്‍ നടത്തി

മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മോക് ഡ്രില്‍ നടത്തി. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, റെയില്‍വേ, പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്. 

 

ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയതിനുശേഷം വീട്ടിലേക്ക് പോകുന്നതുവരെയുള്ള ഘട്ടങ്ങളാണ് ആവിഷ്കരിച്ചത്. ട്രെയിനില്‍നിന്ന് ഇറങ്ങിയാലുടന്‍ ഹെല്‍പ്പ് ഡെസ്കില്‍ കോവിഡ് ജാഗ്രത-19 വെബ്സൈറ്റ് മുഖേന ലഭിച്ച പാസിലെ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതോടെ യാത്രക്കാരുടെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ലഭ്യമാകും. തുടര്‍ന്ന് ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍  ഉപയോഗിച്ച് യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. പനിയുള്ളവരെ ഡോക്ടര്‍ പരിശോധിച്ചശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയയ്ക്കും. മറ്റുള്ളവര്‍ക്ക് വീടുകളിലോ നിരീക്ഷണ കേന്ദ്രങ്ങളിലോ 14 ദിവസം ക്വാറന്‍റയിനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കും. ഇതുവരെ എല്ലാ നടപടികളും  സ്പര്‍ശനമില്ലാതെയാണ് പൂര്‍ത്തീകരിക്കുക.  

 

വീട്ടിലേക്ക് പോകേണ്ടവര്‍ക്കായി ഡ്യൂവല്‍ ചേംബര്‍ ടാക്സി കാറുകള്‍ റെയില്‍വേ സ്റ്റേഷനില്‍ ക്രമീകരിക്കും. വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ക്യു.ആര്‍ കോഡ് സ്കാനിംഗിന് പകരം പ്രത്യേക ഫോറത്തില്‍ വ്യക്തിഗത വിവരങ്ങളും ആരോഗ്യ വിവരങ്ങളും രേഖപ്പെടുത്തി നല്‍കണം. 

 

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

date