Skip to main content

കുട്ടനാട്ടിലെ രക്ഷാ പ്രവര്‍ത്തനത്തിന്  നാല് സ്പീഡ് ബോട്ടുകള്‍ വാടകയ്ക്ക് എടുത്തുനല്‍കാന്‍ ഡി.ഡി.എം.എ 

 

ആലപ്പുഴ : കുട്ടനാട്ടില്‍  വെള്ളപ്പൊക്കം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ അവിടുത്തെ രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തിര സാഹചര്യത്തില്‍ പോലീസിന് നാല് സ്പീഡ് ബോട്ടുകള്‍ വാടകയ്ക്ക്  എടുത്തു നല്‍കാന്‍ കൈനകരിയിലെ മോക് ഡ്രില്ലിന് ശേഷം കളക്ട്രേറ്റില്‍  നടന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാലിന്‍റെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മോക്ഡ്രില്ലിലെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ജില്ലാകളക്ടറാണ് തീരുമാനം അറിയിച്ചത്. അടിയന്തിര സാഹചര്യത്തില്‍ വാടകയ്ക് എടുക്കുന്ന സ്പീഡ് ബോട്ടുകള്‍ അവിടുത്തെ നാല് പോലീസ് സ്റ്റേഷനുകള്‍ക്കായി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.  ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് എടുത്ത സ്കൂളുകളില്‍ ഫാനിന്‍റെ അഭാവവും ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ  ഫാനുകള്‍ ജില്ല ദുരന്ത നിവാരണ അതോറിട്ടി തുക വിനിയോഗിച്ച് വാങ്ങി നല്‍കും. കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള സര്‍ജ് പ്ലാന്‍ ഡി.ഡി.എം.എ അംഗീകരിച്ചു. പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി, പ്ലാന്‍ ഡി എന്നീ വിഭാഗങ്ങളിലായി കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ബഡ് ഒരുക്കുന്നതിനുള്ള പ്ലാന്‍ ആണ് അംഗീകരിച്ചത്. യോഗത്തില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആശാ സി.എബ്രഹാം,  ഡി.എം.ഓ ഡോ.എല്‍.അനിതകുമാരിയുള്‍പ്പടെയുള്ള ജില്ല തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

date